Tuesday, December 24, 2013

സാന്താക്ലോസ് ... ഒരു മനോഹരസങ്കല്പം...



    ലില്ലിപ്പുട്ടിലെ കുള്ളന്മാരും അത്ഭുതലോകത്തിലെ മിണ്ടുന്ന പൂച്ചകളുമൊക്കെ അടക്കിവാഴുന്ന കുഞ്ഞുമനസ്സിലേക്ക്‌ മഞ്ഞുപാളികളിലൂടെ തെന്നിനീങ്ങുന്ന മരവണ്ടിയില്‍ വന്ന സാന്താക്ലോസും വളരെപ്പെട്ടെന്നു ചേക്കേറി. പൂമ്പാറ്റയും മുത്തശ്ശിയും ബാലമംഗളവുമൊക്കെ നല്‍കിയ ഒരു മനോഹരസങ്കല്പം. മഞ്ഞുപോലെ വെളുത്ത നീളന്‍ താടിയുള്ള സാന്താക്ലോസ് അപ്പൂപ്പന്‍ ക്രിസ്തുമസിന്‍റെ തലേരാത്രി ലോകത്തുള്ള മുഴോന്‍ കുട്ട്യോള്‍ക്കും സമ്മാനവുമായി എത്തുമത്രേ. കുട്ടികള്‍ രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തങ്ങളുടെ കാലുറകള്‍ ഊരി അപ്പൂപ്പനു കാണത്തക്കവിധം വച്ചിരിക്കും. സാന്താക്ലോസ് രാത്രി ആരുമറിയാതെ വന്ന് അവര്‍ക്കുള്ള സമ്മാനം ഈ കാലുറകളില്‍ നിക്ഷേപിക്കും.

    എന്‍റെ നാട്ടിലൊന്നും അന്നു ഷൂസും സോക്സും പ്രചാരത്തില്‍ ആയിട്ടില്ല. ചെരിപ്പിടുന്നതു തന്നെ ആഡംബരമായ കാലത്ത് കാലുറയ്ക്ക് എവിടെ പോകാന്‍ ! എങ്കിലും സമ്മാനം കിട്ടാനുള്ള ആഗ്രഹം കൊണ്ട് സ്കൂളില്‍ കൊണ്ടുപോകുന്ന തുണിസഞ്ചി എടുത്ത് മേശപ്പുറത്ത് വച്ചു കിടക്കും. എന്നിട്ട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കും,

"എന്‍റെ പൊന്നു സാന്താക്ലോസ് അപ്പൂപ്പാ എനിക്ക് കാലുറയില്ല. എന്നാലും എന്നെ മറന്നുപോവല്ലേ! ഇന്നു രാത്രി എന്‍റെ ബാഗില്‍ 'കിടത്തുമ്പോള്‍ കണ്ണടയ്ക്കുന്ന ഒരു സുന്ദരിപ്പാവയെ' കൊണ്ടുവയ്ക്കണേ!"

    ആകാംക്ഷ കാരണം ഉറക്കം വരില്ല. പക്ഷേ ഉറങ്ങിയില്ലെങ്കില്‍ സാന്താക്ലോസ് ഞാന്‍ കാണുമെന്നു കരുതി സമ്മാനം വയ്ക്കാതെ തിരിച്ചുപോയാലോ? കണ്ണിറുക്കി അടച്ച് പുതപ്പ് തലവഴി മൂടി ശ്വാസം പിടിച്ചു കിടക്കും. ആ കിടപ്പില്‍ എപ്പോഴോ ഉറങ്ങിപ്പോകുന്ന ഞാന്‍ പിറ്റേന്നു രാവിലെ ബാഗ്‌ തുറക്കുമ്പോള്‍ കാണുന്ന സുന്ദരിപ്പാവയെ സ്വപ്നം കാണും. കൂട്ടുകാര്‍ക്കു മുന്നില്‍ വാതോരാതെ പാവയുടെ വിശേഷം പറയുന്നതിനിടയിലാവും ഉറക്കമുണരുക. ഓടിപ്പോയി ബാഗ് തുറക്കുമ്പോള്‍ നെഞ്ച് പടപടാ മിടിക്കുന്നുണ്ടാവും.

    കാലുറകള്‍ ഇല്ലാഞ്ഞിട്ടോ എന്തോ എന്‍റെ ബാഗില്‍ ഒരിക്കലും സാന്താക്ലോസ് സമ്മാനം വച്ചില്ല. ഇന്ന് ഈ ക്രിസ്മസ് രാത്രിയില്‍ ഞാനെന്‍റെ കാലുറകള്‍ ഊരി മേശമുകളില്‍ വച്ച് ഉറങ്ങാന്‍ പോകയാണ്; ഒപ്പം ഇങ്ങനെ ഒരു കത്തും...

പ്രിയ സാന്താക്ലോസ്,

              ഇന്നെനിക്ക് കാലുറകളുണ്ട്. പക്ഷേ നഷ്ടമായത് ബാല്യത്തിന്‍റെ നിഷ്ക്കളങ്കതയും നൈര്‍മ്മല്യവും. ഇന്നീ ധന്യരാവില്‍ അങ്ങേയ്ക്കു കഴിയുമെങ്കില്‍ ഈ ഭൂമിയിലെ എല്ലാ മുതിര്‍ന്നവരുടെയും കാലുറകളില്‍ സത്യവും സ്നേഹവും നീതിയും നിറയ്ക്കൂ. അതാവും വരുംതലമുറയ്ക്കായി അങ്ങേയ്ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സമ്മാനം.

                            പ്രതീക്ഷയോടെ,

                                       ശ്രീ.




ക്രിസ്മസ് കരോള്‍


    എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ രണ്ടു പള്ളികളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ ആണ് വീടുകള്‍ കയറിയിറങ്ങുക. ക്രിസ്മസ് കാലമായാല്‍ പിന്നെ ഇവര്‍ വരുന്ന രാവുകള്‍ക്കായി കാത്തിരിപ്പാണ് ഞങ്ങള്‍ കുട്ടികള്‍. സന്ധ്യക്ക്‌ ഡ്രം മുഴങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോഴേ വീട്ടില്‍ എല്ലാവരെയും ചട്ടം കെട്ടും.

"ക്രിസ്മസ് അപ്പൂപ്പന്‍ വരുമ്പോ എന്നെ വിളിച്ചുണര്‍ത്തണേ" എന്ന്.

    ഉറങ്ങിയിട്ടു വേണ്ടേ മറ്റുള്ളവര്‍ക്ക് വിളിച്ചുണര്‍ത്താന്‍ അവസരം കിട്ടുക! അപ്പൂപ്പന്‍ വരുമ്പോള്‍ തിണ്ണയില്‍ മുന്നിലുണ്ടാവും ഞാന്‍. ആ നില്‍പ്പിനു ഉദ്ദേശ്യങ്ങള്‍ രണ്ടാണ്. കരോള്‍ സംഘത്തിന്‍റെ പാട്ടും നൃത്തവും നന്നായി കാണാം, പിന്നെ ക്രിസ്മസ് അപ്പൂപ്പന്‍റെ വക മിട്ടായിയും കിട്ടും. വമ്പന്‍ കുമ്പയും നീളന്‍ കുപ്പായവും പഞ്ഞി തൊപ്പിയും കയ്യിലൊരു നീളന്‍ വടിയുമായി സംഘത്തിനു മുന്നില്‍ തലയാട്ടിയും കുമ്പ കുലുക്കി നൃത്തം വച്ചും കുട്ടികളില്‍ കൂതൂഹലമുണര്‍ത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍. ആ കുപ്പായക്കീശകളില്‍ നിറയെ മിട്ടായി ആണെന്നായിരുന്നു എന്‍റെ വിശ്വാസം. അതുകൊണ്ടു തന്നെ കരോള്‍ സംഘത്തിന്‍റെ കൂടെയുള്ള സഹപാഠികളോട് കുഞ്ഞൊരു അസൂയയും. 

    ഏതാണ്ട് മുപ്പതു പേര്‍ക്കു മേലെയുള്ള സംഘത്തിലെ എല്ലാവരും ചിരപരിചിതര്‍ തന്നെ. അന്നൊക്കെ എന്‍റെ കൂട്ടുകാരികളും അവരുടെ ചേച്ചിമാരുമൊക്കെയുണ്ടാവും ഈ പാട്ടുകൂട്ടത്തില്‍. തങ്ങളുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണ്‌ എന്ന് ഉറച്ചു വിശ്വസിക്കാമായിരുന്നു അവരുടെ മാതാപിതാക്കള്‍ക്ക്. ഒരു നാടിന്‍റെ ഒരുമയുടെ പെരുമയായിരുന്നു ഇത്തരം ആഘോഷങ്ങളും ആചാരങ്ങളും. ഇന്നിപ്പോ പത്തു പീക്കിരി ചെക്കന്മാരും ഒരു പാട്ടയുമുണ്ടെങ്കില്‍ ഒരു കരോള്‍ സംഘമായി. അന്നു കേട്ടിരുന്ന മനോഹരമായ ക്രിസ്തീയഗാനങ്ങളെ ഇവര്‍ വികലമാക്കുമ്പോള്‍ 'കഷ്ടം' എന്നല്ലാതെ എന്തു പറയാന്‍!

-ശ്രീ.

Friday, December 13, 2013

ഓര്‍മ്മകളില്‍ ഒരു തിരുവാതിര




  അല്പം സെന്റിയടിക്കാന്‍ പോവാണ്. മൃദുലഹൃദയമുള്ളവര്‍ വായിക്കുന്നതിനു മുന്‍പ് ഒന്നു കരുതിയിരുന്നോളൂ.

  നാട്ടിന്‍പുറത്തെ എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ് പഠനകാലം.  ഷെരീഫ ടീച്ചര്‍ക്ക് ഞങ്ങള്‍ടെ സ്കൂളിലേക്ക് ഹെഡ്മിസ്ട്രെസ് ആയി സ്ഥലം മാറ്റം കിട്ടി വന്നു. കാണാന്‍ അത്ര സുന്ദരിയല്ലെങ്കിലും നല്ല സ്നേഹമുള്ള ടീച്ചര്‍. ചോക്കെടുക്കാന്‍ പേടിക്കാതെ ഓഫീസില്‍ കയറി ചെല്ലാം. ടീച്ചര്‍ അടുത്ത് ചേര്‍ത്തുനിര്‍ത്തി കുശലം ചോദിക്കും. ടീച്ചര്‍ വരാന്തയിലൂടെ നടക്കുമ്പോഴും ക്ലാസ്സില്‍ വരുമ്പോഴും കയ്യില്‍ വടിയുണ്ടാവില്ല. അതും പോരാഞ്ഞിട്ടോ പ്രാര്‍ത്ഥന ചൊല്ലാന്‍ സ്ഥിരം 'അഖിലാണ്ഡമണ്ഡലം' മാത്രമല്ല ഉള്ളതെന്നു കാട്ടിത്തരുവേം ചെയ്തു.

  അങ്ങിനെ ഷെരീഫാടീച്ചറിനോട് ഇഷ്ടം പെരുത്തു വരുമ്പോള്‍ ബാലകലോല്‍സവം തുടങ്ങാറായി. പിന്നേം ഇഷ്ടം കൂട്ടാനായിട്ട് ടീച്ചര്‍ ഞങ്ങളെ ഓരോ ഐറ്റംസ് പഠിപ്പിക്കാന്‍ തുടങ്ങി. തിരുവാതിര കളിയാണ് ടീച്ചറുടെ മാസ്റ്റര്‍പീസ്‌. കുട്ട്യോളില്‍ നിന്നും നൃത്തത്തില്‍ വാസനയുള്ള പത്തു പേരെ ടീച്ചര്‍ കണ്ടെത്തി. ആ കൂട്ടത്തില്‍ വന്നതോടെ സ്വര്‍ഗം കിട്ടിയ വാശിയായി. അന്നു ഇന്നത്തെപ്പോലെ മുക്കിനു മുക്കിനു ഡാന്‍സ് സ്കൂള്‍ ഒന്നും ഇല്ലല്ലോ. അപ്പോ പിന്നെ ഒരു ഡാന്‍സുകാരിയാവാന്‍ കിട്ടിയ ഈ അസുലഭ അവസരത്തില്‍ സന്തോഷിക്കാതിരിക്കുന്നതെങ്ങിനെ

  'കണി കാണുംനേരം' എന്ന വന്ദനത്തോടെ തുടങ്ങി കുചേലവൃത്തത്തിലെ 'കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്ര'ത്തിലൂടെ തുടര്‍ന്ന് 'വിപ്ര പത്നി അപ്രദേശേ ഇരന്നു കുത്തിയ നെല്ലില്‍' കുമ്മിയോടെ അവസാനിക്കുന്ന തിരുവാതിര പ്രാക്ടീസ് ദിവസംതോറും പുരോഗമിച്ചു വന്നു. ആദ്യമൊക്കെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരം നന്നായി വേദനിച്ചു. പരിശീലനത്തിനിടെ സ്റ്റെപ്പ് തെറ്റിക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി മാഷുടെ ചൂരല്‍കഷായം ഉണ്ട്. ഒരാള്‍ തെറ്റിച്ചാലും പത്തു പേരെയും മാഷ് അടിക്കും. വട്ടത്തില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ പുറകിലൂടെ വന്നുള്ള ആ അടിയുണ്ടല്ലോ... അതു കിട്ടുമ്പോള്‍ അറിയാണ്ട് കണ്ണീന്നു വെള്ളം ചാടും; കൂടെ 'അയ്യോ' എന്നൊരു വിളിയും. പക്ഷേ ഡാന്‍സുകാരികളാകാന്‍ വേണ്ടി എന്തും സഹിക്കാന്‍ തയ്യാറായ പത്തു പേര്‍ക്കു മുന്നില്‍ കൃഷ്ണന്‍കുട്ടി മാഷുടെ അടികള്‍ നിഷ്പ്രഭമായി.

  കലോത്സവം അടുത്തു വന്നു. എട്ടു പേരുടെ ഉജ്വല ടീം തയ്യാര്‍. പഠിച്ച പത്തുപേരില്‍ രണ്ടു പേര്‍ റിസേര്‍വ് ആണ് കേട്ടോ. കൊച്ചുകുട്ടികളല്ലേ ആര്‍ക്കെങ്കിലും മത്സരദിവസം പനിയോ മറ്റോ ആയാലും കളി മുടങ്ങരുത് എന്ന ടീച്ചറുടെ ദീര്‍ഘദര്‍ശനം. (ഞങ്ങള്‍ അധ്യാപകര്‍ക്ക് അനുഭവങ്ങളില്‍ നിന്ന് കിട്ടുന്നതാണ് ഇങ്ങനെയുള്ള പാഠങ്ങള്‍). ഉടുക്കാന്‍ ഉള്ള കസവ് സെറ്റുമുണ്ട് (വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ക്കും വീട്ടില്‍ അമ്മൂമ്മമാര്‍ ഇല്ലാത്തവര്‍ക്കും ടീച്ചര്‍ തന്നെ കൊണ്ടു വരാം എന്നാണ് കണ്ടീഷന്‍), ചുവന്ന അരബ്ലൌസിന്‍റെ കയ്യില്‍ ഗില്‍റ്റ്പേപ്പര്‍ വച്ചു പിടിപ്പിച്ചത്, രണ്ടു കയ്യിലും ഇടാന്‍ നിറയെ ചുവന്ന കുപ്പിവളകള്‍, കഴുത്തിലേക്ക് കാശുമാല, വിളക്കു വയ്ക്കാന്‍ താലം എന്ന് വേണ്ട ഒരുക്കങ്ങളുടെ മേളം. നാട്ടിന്‍പുറത്തു കിട്ടാത്ത സാധനങ്ങള്‍ ടീച്ചര്‍ തന്നെ ടൌണീന്നു വാങ്ങി കൊണ്ടുവന്നു.  മറ്റു കുട്ടികളൊക്കെ ആരാധനയോടെ നോക്കുമ്പോള്‍ എന്താ ഞങ്ങള്‍ടെ ഗമ! 'തിരുവാതിര' കളിക്കുന്നവരോട് കൂട്ടുകൂടുന്നതു തന്നെ മറ്റുള്ളോര്‍ക്ക് മഹാകാര്യവും. ഞങ്ങളാണേല്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴും കഴിക്കുമ്പോഴുമെല്ലാം സ്റ്റെപ്പുകളും മുദ്രകളും കാട്ടി ഇതൊരു മഹാസംഭവമാണെന്നു വരുത്തി തീര്‍ക്കുന്നു.

  കലോത്സവത്തിന്‍റെ തലേ ദിവസം. ഷെരീഫാ ടീച്ചര്‍ ഞങ്ങളുടെ പ്രകടനം കണ്ട് ഉറപ്പിച്ചു,"സമ്മാനം നമ്മുടെ സ്കൂളിനു തന്നെ!" വേഷഭൂഷാദികളൊക്കെ അണിഞ്ഞുള്ള അവസാനറൗണ്ട് പരിശീലനവും കഴിഞ്ഞ് വീട്ടിലെത്തി. സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ല. സാധാരണ എത്ര വൈകിയാലും അച്ഛന്‍ വന്നിട്ടേ ഞാന്‍ ഉറങ്ങാറുള്ളൂ. അന്നും ഞാന്‍ കുത്തിപ്പിടിച്ചു ഇരിക്കുന്നതു കണ്ടപ്പോള്‍

"പൂവേ നാളെ രാവിലെ പോകേണ്ടതല്ലേ. നേരത്തേ കിടന്നുറങ്ങിക്കോ" എന്ന് അമ്മ.

ഞാന്‍ ആവുന്ന പണി പതിനെട്ടും നോക്കി. ഉറക്കം വരണ്ടേ! അച്ഛന്‍ വരാന്‍ പതിവിലും വൈകി.

"അച്ഛാ നാളെയാ തിരുവാതിര മത്സരം. അച്ഛന് എന്‍റെ വളേം മാലേം ഒക്കെ കാണണോ?" ഞാന്‍ ഉത്സാഹത്തിലായി.

പക്ഷേ അച്ഛന്‍റെ മുഖത്ത് സന്തോഷത്തിനു പകരം ഒരു പിരിമുറുക്കം.

"അച്ഛന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്‍റെ മോള് വിഷമിക്കാതെ കേള്‍ക്കണം. കരയുകേം ചെയ്യരുത്." പതിവില്ലാത്ത ആമുഖം.

അച്ഛന്‍ മടിയില്‍ കയറ്റി ഇരുത്തി. "അച്ഛന്‍റെ മോള് നാളെ മത്സരത്തിനു പോകണ്ട ട്ടോ..." ഞാന്‍ കരച്ചിലിന്‍റെ വക്കത്തെത്തിയെങ്കിലും കരയരുത് എന്ന് അച്ഛന്‍ നേരത്തേ പറഞ്ഞത് കൊണ്ട് അന്തംവിട്ടു അച്ഛന്‍റെ മുഖത്തേയ്ക്കു നോക്കി ഇരുന്നു.

"ഇതെന്താ പതിവില്ലാതെ അവളോട്‌ ഇങ്ങനെ മുടക്കം പറയുന്നത്? അവള്‍ എല്ലാം ഒരുങ്ങിയതല്ലേ. ഇനി പോകണ്ടാന്നു പറഞ്ഞാല്‍..." അമ്മ അര്‍ത്ഥോക്തിയില്‍ നിര്‍ത്തി.

"മോള് പോയാല്‍ ചിലപ്പോള്‍ നാളെ മറ്റു കുട്ടികള്‍ക്ക് കൂടി കളിക്കാന്‍ പറ്റാതാകും. പകരം കുട്ടികളുണ്ടല്ലോ. അവരില്‍ ഒരാള്‍ കളിച്ചു കൊള്ളും. അതോണ്ട് അച്ഛന്‍റെ മോള്‍ രാവിലെ ഈ ഡ്രെസ്സും ഒരുങ്ങാനുള്ള സാധനങ്ങളും എല്ലാം സ്കൂളില്‍ കൊണ്ട് കൊടുക്കണം. ഇല്ലേല്‍ ഇനി ഒരാള്‍ക്കു വേണ്ടി രാവിലെ ടീച്ചര്‍ ഇതെല്ലാം എവിടുന്നു സംഘടിപ്പിക്കാനാണ്‌!" അച്ഛന്‍ പറഞ്ഞതല്ലേ ശരിയാകും. മനസ്സു വിങ്ങിപ്പൊട്ടുമ്പോഴും അങ്ങിനെയാണ് ചിന്തിച്ചത്.

  രാവിലെ സാധനങ്ങള്‍ എല്ലാം സഞ്ചിയില്‍ ഇട്ട് ഓഫീസ്റൂമിലെത്തി ഷെരീഫാടീച്ചറിന്‍റെ കയ്യില്‍ കൊടുത്തു. "ടീച്ചറേ ഞാന്‍ വരുന്നില്ല കളിക്കാന്‍. അച്ഛന്‍ പറഞ്ഞു പോകണ്ടാന്ന്" ടീച്ചറുടെയും മറ്റു ടീച്ചര്‍മാരുടെയും മൗനത്തിനു പിന്നിലും എന്തോ ഒന്ന് ഒളിച്ചു കിടന്നു.

  മത്സരം കഴിഞ്ഞു. ടീച്ചര്‍ ഉറപ്പിച്ചപോലെ ഞങ്ങള്‍ടെ സ്കൂളിനു തന്നെ ഒന്നാം സമ്മാനം. എല്ലാര്‍ക്കും സന്തോഷമായി. ദിവസങ്ങള്‍ കഴിയവേ ഞാന്‍ എന്‍റെ സങ്കടവും മറന്നു.

  അങ്ങനെയിരിക്കേ സ്കൂള്‍ വാര്‍ഷികം വന്നു. തിരുവാതിര കളിക്കു ഒന്നാം സ്ഥാനം കിട്ടിയതിന്‍റെ സര്‍ട്ടിഫിക്കറ്റും സമ്മാനവും ആ ചടങ്ങില്‍ വച്ച് പങ്കാളികള്‍ക്ക് വിതരണം നടക്കുന്നു. ഓരോരുത്തരായി പേരു വിളിക്കുന്ന മുറയ്ക്ക് ചെന്ന് ഏറ്റു വാങ്ങുന്നു. അതു നോക്കിയിരിക്കെ ഒടുവില്‍ അതാ എന്‍റെ പേരു വിളിക്കുന്നു. പരിഭ്രമിച്ച് എഴുന്നേറ്റു ചെന്നപ്പോള്‍ എനിക്കും ടീച്ചര്‍ നല്‍കി ഒരു സമ്മാനം.

  വൈകുന്നേരം അതുമായി അച്ഛനെ കാത്തിരുന്നു. വന്ന ഉടന്‍ അച്ഛനോട് കാര്യം പറഞ്ഞു. അപ്പോഴും അച്ഛന്‍ പറഞ്ഞു, "നാളെ എന്‍റെ മോള്‍ ഇത് ഓഫീസില്‍ കൊണ്ടു കൊടുത്തിട്ട് തിരിച്ചുപോരണം. മോള്‍ക്ക്‌ അച്ഛന്‍ വാങ്ങി തരാം ഇതിലും നല്ല സമ്മാനം."

  പിറ്റേന്നു രാവിലെ സമ്മാനപ്പൊതി ഓഫീസ് മുറിയിലെ മേശപ്പുറത്തു വച്ചു "ടീച്ചറേ അച്ഛന്‍ പറഞ്ഞു ഇതിവിടെ തിരികെ തന്നേക്കാന്‍" എന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ അന്നേവരെ അണകെട്ടി നിര്‍ത്തിയിരുന്ന സങ്കടം ഒരു കുത്തൊഴുക്കായി അലറിക്കുതിച്ചു എന്നെ കൈകളിലെടുത്തു വീട്ടിലേക്കു പാഞ്ഞു, എന്‍റെ അച്ഛന്‍റെ നെഞ്ചിലെ സ്നേഹച്ചൂടിലേക്ക്...

വാല്‍ക്കഷ്ണം: സമ്മാനദാന ചടങ്ങിനു മുന്‍പ് തന്നെ അച്ഛന്‍റെ വിലക്കിന്റേയും ഞാന്‍ വരുന്നില്ല എന്ന് കേട്ടപ്പോഴുള്ള എന്‍റെ അധ്യാപകരുടെ മൗനത്തിന്റേയും കാരണം ഞാന്‍ അറിഞ്ഞിരുന്നു. അച്ഛന്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നല്ലോ. കൃഷ്ണന്‍കുട്ടി മാഷ്‌ അച്ഛന്‍റെ എതിര്‍ചേരിയിലും. മത്സരത്തിന്‍റെ തലേദിവസം മാഷ് മദ്യപിച്ചു വന്നു കവലയില്‍ നിന്നു പറഞ്ഞുവത്രേ, "നാളെ മാന്യേരടെ മോളുണ്ടേല്‍ മത്സരത്തിന് ഈ സ്കൂളിന്‍റെ തിരുവാതിര കളിക്കില്ല. കൃഷ്ണന്‍കുട്ടിയാ പറയുന്നത് നിങ്ങള്‍ കണ്ടോ!" എന്ന്. ഞാന്‍ കാരണം സ്കൂളിനും പാവം ഷെരീഫാ ടീച്ചറിനും ബുദ്ധിമുട്ടുണ്ടാകരുതെന്നു എന്‍റെ അച്ഛന്‍ കരുതി. താന്‍ പറയുന്നത് തന്‍റെ മോള്‍ക്ക്‌ ശരിയായി മനസ്സിലാവും എന്നും അച്ഛനറിയാമായിരുന്നു.

-ശ്രീ





Thursday, December 12, 2013

എനിക്ക് കുറച്ചു മതി.



(ഗ്ലാസ് നിറയെ ഉള്ള കട്ടന്‍ കാപ്പിയുടെ പിന്നില്‍ മറ്റൊരു കഥയുണ്ട്. പിന്നീടു പറയാന്‍ ഓര്‍മിപ്പിച്ചാല്‍ മതി ട്ടോ).

ആ കഥ ഇതാ കൂട്ടുകാരേ...

  അമ്മ പലതവണ പറഞ്ഞു കേട്ട കഥയാണ്. കാരണം ഈ കഥ നടക്കുമ്പോള്‍ ഈയുള്ളവള്‍ ഭൂജാതയായിട്ടില്ല. വീട്ടില്‍ അമ്മ രാവിലെ എഴുന്നേറ്റ് അടുപ്പിലെ ചാരം ഒക്കെ വാരിയിട്ട് ഒരു വലിയ കലം വെള്ളം അടുപ്പില്‍ വയ്ക്കുകയാണ് ആദ്യം ചെയ്യുക. ആ കലത്തിന്‍റെ ചുവട്ടിലെ തീയ് അണയുക പിന്നെ രാത്രിയില്‍ അടുക്കള അടയ്ക്കുമ്പോഴാവും. പകല്‍ മുഴോന്‍ ഈ കലത്തില്‍ ഇങ്ങനെ വെള്ളം തിളച്ചുമറിഞ്ഞ് കിടക്കും. ഇതുകൊണ്ട് പലതാണ് പ്രയോജനം. അന്ന് ഗ്യാസ് ഒന്നും നിലവില്‍ ഇല്ലേ. അതോണ്ട് തന്നെ നാഴികയ്ക്ക് നാല്പതു വട്ടം ചായയുണ്ടാക്കണമെങ്കില്‍ ഇതേയുള്ളൂ പോംവഴി. പിന്നെ അച്ഛനാണെങ്കില്‍ എല്ലാറ്റിനും ചൂടുവെള്ളം വേണം.

  ഞാന്‍ രാവിലെ എഴുന്നേറ്റു വന്നാലുടന്‍ പാതകത്തില്‍ ഈ അടുപ്പിനടുത്ത് സ്ഥാനം പിടിക്കും തണുപ്പ് മാറ്റുവേം ചെയ്യാം. ഇടയ്ക്കിടെ നല്ല മധുരമുള്ള കട്ടന്‍ കാപ്പി കുടിക്കുവേം ചെയ്യാം. വീട്ടില്‍ എല്ലാവര്‍ക്കും കട്ടന്‍ കാപ്പി നിര്‍ബന്ധാ. എനിക്കാണെങ്കില്‍ ഇച്ചിരി ഇഷ്ടം അന്നും ഇന്നും കൂടുതലാ. എന്‍റെ ഈ കൊതി കാണുമ്പോഴാ അമ്മ ഈ കഥ പറയാറ്.

  അന്നൊക്കെ പുരയിടത്തില്‍ പണിക്കു നില്‍ക്കുന്നവരും  അച്ഛനോടൊപ്പം വരുന്നവരുമൊക്കെയായി ആഹാരം കഴിക്കാന്‍  എപ്പോഴും കുറേ ആള്‍ക്കാരുണ്ടാവും. അമ്മ ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടൂല്ല. ചിലപ്പോള്‍ രണ്ടാമതും ആഹാരം ഉണ്ടാക്കേണ്ടി വരാറും ഉണ്ട്. അതുകൊണ്ട് അടുക്കളയില്‍ സഹായത്തിന് എപ്പോഴും ആരെങ്കിലും ഉണ്ടാവുക പതിവാണ്. എന്‍റെ മൂത്ത കൊച്ചാട്ടന്‍ കുട്ടിയായിരിക്കുന്ന കാലം. അടുത്തടുത്ത്‌ ഇളയ രണ്ടുപേര്‍ കൂടി വന്നതു കൊണ്ട് (ആ ഗാങ്ങില്‍ ഞാനില്ല കേട്ടോ. ഞാന്‍ വന്നത് പിന്നേം കുറേ കഴിഞ്ഞാ) പുള്ളിക്കാരന് അല്പം വാശി കൂടുതലും ഉണ്ട്. ആദ്യ ജാതനായത് കൊണ്ടും പരിതസ്ഥിതിയുടെ പരിതാപകരമായ അവസ്ഥ കൊണ്ടും ഈ വാശികളൊക്കെ വിജയം കണ്ടും വന്നു.

  അങ്ങിനെയിരിക്കെ വീട്ടില്‍ സഹായത്തിനു നിന്ന ചേച്ചി കല്യാണം കഴിഞ്ഞു പോയത് പ്രമാണിച്ച് പുതിയ ആള്‍ അടുക്കളയില്‍ ചാര്‍ജ് എടുത്തു. പിറ്റേ ദിവസം രാവിലെ അടുക്കളയില്‍ ഭയങ്കര മേളം. കൊച്ചാട്ടന്‍ വല്യ വായിലേ കരയുന്നു. പുതിയ ചേച്ചി അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്നു. അമ്മ രംഗത്തെത്തി.

"ഇവനെന്തിനാ ഇങ്ങനെ കരയുന്നെ?"

"എന്‍റെ രായമ്മ ചേച്ചീ ശരച്ചന്ദ്രന് കട്ടന്‍ കാപ്പി കൊടുത്തപ്പോള്‍ 'എനിക്ക് കുറച്ചു മതീ'ന്നു പറഞ്ഞു. ഞാന്‍ കുറച്ചെടുത്തു തിരിച്ചു പാത്രത്തിലൊഴിച്ചു. അപ്പോള്‍ പിന്നേം പറയുവാ 'എനിക്ക് കുറച്ചു മതിയേ' എന്ന്. ഞാന്‍ കുറച്ചു കൂടി തിരിച്ചൊഴിച്ചു. അപ്പോഴേക്കും 'എനിക്ക് കുറച്ചു മതിയേ....' എന്നും പറഞ്ഞു കരച്ചിലായി. ഇതെന്തോന്ന് കൊച്ച്? എല്ലാ പിള്ളേരും തോനെ വേണേന്നും പറഞ്ഞാ കരയുന്നെ."

അമ്മ സിമ്പിളായി സംഗതി കൈകാര്യം ചെയ്തു. കരച്ചിലു മാറി. കൊച്ചാട്ടന്‍ ഹാപ്പി.

"ഇതായിരുന്നല്ലേ കാര്യം ഇനി ഞാന്‍ നോക്കിക്കൊള്ളാം" എന്ന് ചേച്ചിയും.

  കാര്യം എന്താന്നല്ലേ? കൊച്ചാട്ടന് ഒരു (ദു:)ശീലം ഉണ്ട്. കട്ടന്‍ കാപ്പി കൊടുക്കുമ്പോള്‍ ഗ്ലാസ് നിറയെ കൊടുക്കണം. എന്ന് പറഞ്ഞാല്‍ ഗ്ലാസ് എടുത്തു പൊക്കി കുടിക്കാന്‍ പറ്റാത്ത വിധം തുളുമ്പേ. പുള്ളി ആദ്യം താഴെയിരിക്കുന്ന ഗ്ലാസ്സില്‍ നിന്ന് കുനിഞ്ഞു കാപ്പി കുടിക്കും. ഇവിടെ പ്രശ്നമായത്‌ "നിറയെ വേണം" എന്നതിനു പകരം കൊച്ചാട്ടന്‍ ഉപയോഗിച്ചിരുന്ന പദപ്രയോഗമാണ്. കുട്ടികള്‍ പലപ്പോഴും ഇങ്ങനെ അക്ഷരങ്ങളോ വാക്കുകളോ തെറ്റിച്ചു ഉപയോഗിക്കാറുണ്ടല്ലോ. വീട്ടുകാര്‍ക്ക് അത് സുപരിചിതമായതുകൊണ്ട് പലപ്പോഴും തിരുത്താന്‍ ശ്രമിക്കാറുമില്ല. കുറച്ചു വളരുമ്പോള്‍ സ്വയം മനസ്സിലാക്കി തിരുത്തിക്കൊള്ളും. പക്ഷേ പുതിയ ഒരു വ്യക്തിക്ക് അതു മൂലം ഉണ്ടായ ബുദ്ധിമുട്ട് നോക്കൂ.

-ശ്രീ

ഒരു നൊമ്പരം



  ഗ്രാമീണ ജീവിതത്തില്‍ കൃഷിയും കാര്‍ഷിക ഉത്പന്നങ്ങളും ഒക്കെ അവിഭാജ്യഘടകങ്ങളാണല്ലോ. ചേമ്പും ചേനയും കാച്ചിലും മരച്ചീനിയും... അങ്ങിനെ നാനാതരം കിഴങ്ങുകളുടെ ഒരു മേളം തന്നെയാണ്. കുട്ടിക്കാലത്ത് വീട്ടില്‍ ഇതെല്ലാം കൂടി ഒരുമിച്ചു പുഴുങ്ങും. എന്നിട്ട് മുറത്തില്‍ ഒരു വാഴയില വെട്ടിയിട്ട് അതിലേക്കു ഈ പുഴുക്ക് കുടഞ്ഞിടും. ഒപ്പം കാന്താരിയും ഉള്ളിയും ഉപ്പും ചേര്‍ത്ത് അരച്ചു വെളിച്ചെണ്ണയില്‍ ചാലിച്ച ചമ്മന്തിയും കട്ടന്‍കാപ്പിയും ഉണ്ടാവും. കുട്ട്യോള്‍ക്ക് എരിവു കുറയ്ക്കാന്‍ ഒരു വിദ്യയുണ്ട്. കാ‍ന്താരിച്ചമ്മന്തിയില്‍ കൂടുതല്‍ വെളിച്ചെണ്ണ ഒഴിക്കും. നാളികേരം ഉണക്കി ആട്ടിയെടുക്കുന്ന നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ്. ആ വെളിച്ചെണ്ണയുടെ മണം ആസ്വദിച്ചു തന്നെ അറിയണം. കട്ടന്‍കാപ്പിക്കുമുണ്ട് പ്രത്യേകത. ഞങ്ങള്‍ടെ കാപ്പിച്ചെടിയിലുണ്ടായ കായ ഉണക്കി പൊടിച്ച കാപ്പിപ്പൊടിയിട്ടു തിളപ്പിച്ചതാണ്.
  ചിറ്റപ്പന്മാരുടെ വീട്ടീന്ന് കുഞ്ഞമ്മമാരും കുട്ട്യോളുമൊക്കെ വൈകിട്ട് സര്‍ക്കീട്ടിനു വരുന്ന പതിവുണ്ട്. ഈ വരവുകള്‍ ആഘോഷമാവുക ഞങ്ങള്‍ കുട്ടികള്‍ക്കാണ്. സന്ധ്യക്ക്‌ തിരിച്ചു പോകണ വരെ ഞങ്ങള്‍ക്ക് കളിച്ചു തിമിര്‍ക്കാം. ഞങ്ങള്‍ അങ്ങിനെ കളിച്ചു കുഴഞ്ഞു വിശന്നിരിക്കുമ്പോഴാവും ഈ പുഴുക്ക് തിന്നാന്‍ വിളിക്കുക. ഒരോട്ടമാണ് പിന്നെ. പലപ്പോഴും വഴക്ക് കിട്ടുമ്പോഴാ കൈ കഴുകിയില്ലാന്നു ഓര്‍ക്കുന്നതുപോലും.


  എല്ലാരും ചമ്രം പടിഞ്ഞ്‌ ചാണകം മെഴുകിയ നിലത്തിരിക്കും. ഇലച്ചീന്തില്‍ ചൂടുപുഴുക്കും ചമ്മന്തിയും സ്റ്റീല്‍ ഗ്ലാസ്സു നിറയെ കട്ടന്‍ കാപ്പിയും.(ഗ്ലാസ് നിറയെ ഉള്ള കട്ടന്‍ കാപ്പിയുടെ പിന്നില്‍ മറ്റൊരു കഥയുണ്ട്. പിന്നീടു പറയാന്‍ ഓര്‍മിപ്പിച്ചാല്‍ മതി ട്ടോ). ചറപറാ ചിലച്ചു കൊണ്ടാണ് തീറ്റ. കളിയുടെ വീറും വാശിയും ഒക്കെ ഈ സംസാരത്തിലും നിറഞ്ഞു നില്‍ക്കും. എത്രയും പെട്ടെന്ന് കഴിച്ചിട്ട് കളി തുടരാനുള്ള വെപ്രാളമാണ് എല്ലാര്‍ക്കും. ഇലച്ചീന്തില്‍ പുഴുക്ക് തീരാറാകുമ്പോള്‍

"ഇനി വേണോ?" എന്ന ചോദ്യം ഉണ്ടാകും.
  എന്‍റെ ചിറ്റപ്പന്‍റെ മകനാണ് സുനില്‍ കൊച്ചാട്ടന്‍. എന്നെക്കാള്‍ ഒരു വയസ്സിന്‍റെ മൂപ്പേ ഉള്ളൂ ട്ടോ. ഒരു ദിവസത്തേയ്ക്ക് മുതിര്‍ന്ന ആളായാലും എനിക്ക് ചേച്ചിയും കൊച്ചാട്ടനുമാണ്. എന്‍റെ ഈ ശീലം ബന്ധുക്കളുടെ ഇടയില്‍ ധാരാളം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്തിനേറെ അച്ഛനൊഴികെ വീട്ടിലും എല്ലാരും കളിയാക്കുമായിരുന്നു. മറ്റൊന്നുമല്ല പാടത്തും പറമ്പിലും പണിയെടുക്കാന്‍ വരുന്നവരെയും ചേച്ചിയും കൊച്ചാട്ടനും ചേര്‍ത്ത് വിളിക്കുന്നതിന്. (എന്‍റെ കുട്ടിക്കാലത്ത് ആള്‍ക്കാര്‍ പുറമേ എത്ര പുരോഗമനവും പരിഷ്കാരവും പറഞ്ഞാലും മനസ്സില്‍ തീണ്ടലും തൊടീലും ഒക്കെ സൂക്ഷിച്ചിരുന്നേ).

പക്ഷേ എന്‍റെ അച്ഛന്‍ മാത്രം പറയുമായിരുന്നു,
"മോള്‍ അങ്ങിനെ തന്നെ വിളിച്ചോളൂ. അവരും മനുഷ്യര്‍ തന്നെയാ."


എന്നിട്ട് അമ്മയുടെ നേരെ നോക്കി 
"വിവരമില്ലാത്തതുങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല" എന്ന് അടുത്ത ഡയലോഗും.

  പറഞ്ഞു വന്നതിലേക്ക് തിരിച്ചു പോകാം. പുഴുക്ക് ഇനി വേണോ എന്നാ ചോദ്യത്തിന് വേണ്ടവര്‍ വേണം എന്നും വയറു പോട്ടാരായവര്‍ വേണ്ട എന്നും മറുപടി പറയും. സുനിക്കൊച്ചാട്ടന്‍ മാത്രം പറയുന്നതിങ്ങനെ,
"നി..നി..നി..നിക്ക് വല്യമ്മച്ചീ... നോ..നോ..നോക്കട്ടെ"
എന്നിട്ട് കക്ഷി എഴുന്നേറ്റു നിന്ന് നിക്കറൊക്കെ പിടിച്ചു മേലോട്ടിട്ടിട്ടു ഒന്നു കുലുങ്ങും... നമ്മള്‍ ഭരണിയില്‍ നെല്ലിക്കേം ഉപ്പുമാങ്ങേം ഒക്കെ കുലുക്കി കൊള്ളിക്കില്ലേ അതുമാതിരി. ഞങ്ങള്‍ ഇതു കാണുമ്പോള്‍ ചിരിക്കാന്‍ തുടങ്ങും. ഉടനെ വരും പരിഭവം...
"എ..എ..എന്താ? വ..വ..വല്യമ്മച്ചി നോ..നോക്ക് ഈ പൂ..പൂ..പൂവ് ഇരുന്നു ചിരിക്കുന്നു."
"അവര് ചിരിക്കട്ടെ നീ അങ്ങോട്ട്‌ നോക്കണ്ട. മോനവിടിരുന്നു കഴിച്ചോ" എന്നും പറഞ്ഞു സ്നേഹത്തോടെ രണ്ടു കഷണം പുഴുക്കു കൂടി അമ്മ കൊച്ചാട്ടന്‍റെ ഇലച്ചീന്തിലേക്കിടും.
  അല്പം നല്ല വിക്കുണ്ട് കൊച്ചാട്ടന്. പിന്നെ പഠിക്കുന്ന കാര്യത്തില്‍ വളരെ പിന്നോക്കവും. ചെറുതിലെ മുതല്‍ പുള്ളിക്ക് താത്പര്യം കൃഷിയിലും വീട്ടുകാര്യങ്ങളിലും ആണ്. തേങ്ങ ഇടുമ്പോഴും കൊയ്ത്തു നടക്കുമ്പോഴുമെല്ലാം കണിശക്കാരനായിട്ടു കൂടെ നില്‍ക്കും. തേങ്ങയുടെ എണ്ണവും നെല്ലിന്‍റെ പതം അളക്കലുമൊക്കെ കൊച്ചാട്ടന് വെറും നിസ്സാരം. പക്ഷേ സങ്കലനവും വ്യവകലനവും ഗുണനപ്പട്ടികയുമൊന്നും ഏഴയലത്ത് അടുക്കില്ല. മലയാള അക്ഷരങ്ങള്‍ പോലും ചിലപ്പോള്‍ വഴുതിമാറും. ഇന്നാണെങ്കില്‍ ഞങ്ങള്‍ അധ്യാപകരുടെ ഭാഷയില്‍ ഒരു സ്ലോ ലേണര്‍. പക്ഷേ അന്ന് ഈ ബുദ്ധിമുട്ടിനെ ഉഴപ്പായാണ് സ്ഥിരീകരിക്കപ്പെട്ടിരുന്നത്. ചിറ്റപ്പന്‍ നല്ല ദേഷ്യക്കാരനാണ്. പഠിക്കാത്തത്തിനു നന്നായി തല്ലും പാവത്തിനെ. അടി കിട്ടുമ്പോള്‍ കല്ല്‌ പെന്‍സില്‍ പിടിച്ച കയ്യുടെ പുറം കൊണ്ട് കണ്ണീരു തുടയ്ക്കുന്ന കൊച്ചാട്ടന്‍റെ ചിത്രം ഇന്നെന്തോ മനസ്സില്‍ വന്നു.

  കൊച്ചാട്ടനെ ഞാന്‍ കണ്ടിട്ടു വര്‍ഷങ്ങളായി. ഓര്‍ക്കുമ്പോള്‍ ഒരു നൊമ്പരം ശേഷിക്കുന്നു മനസ്സില്‍. ഇപ്പോള്‍ വീട്ടില്‍ ഒരു മുറിയില്‍ നിന്ന് പുറത്തിറക്കാറെ ഇല്ലാന്നു കേട്ടു. ആര്‍ക്കു എവിടെയാണ് പിഴച്ചത്? അറിയില്ല...!

-ശ്രീ

ഒരു പേരുവരുത്തിയ വിന



ഒരു പേരിലെന്തിരിക്കുന്നു ല്ലേ?

  ഞാന്‍ ജനിച്ചത്‌ ഒരു നാട്ടിന്‍പുറത്താണ്. അവിടങ്ങളില്‍ ആളുകള്‍ക്ക് ഔദ്യോഗികനാമത്തിനു പുറമേ ഒരു വിളിപ്പേരുണ്ടാവുക സ്വാഭാവികം. ഓമനത്തം തോന്നിയിട്ടോ സ്നേഹം കൂടിയിട്ടോ എനിക്കും കിട്ടി അങ്ങിനെ ഒരു വിളിപ്പേര്-"പൂവ്." അമ്മയാണത്രേ ആദ്യം ഈ പേര് വിളിച്ചു തുടങ്ങിയത്. എന്തായാലും നാട്ടില്‍ മറ്റാര്‍ക്കും ഇല്ലാത്തതുകൊണ്ടും വേറെ ആര്‍ക്കും കേട്ടിട്ടില്ലാത്തതുകൊണ്ടും എന്‍റെ പേരങ്ങു വിളങ്ങി. ഇപ്പോഴും എന്‍റെ ഔദ്യോഗികനാമം പറഞ്ഞാല്‍ ഏറെപ്പേര്‍ക്ക് പെട്ടെന്ന് ആളെ മനസ്സിലാവുമോന്നു സംശയാണ്.

  ഇനി കഥയിലേക്ക് വരാം. എന്‍റെ കുഞ്ഞുന്നാളില്‍ വീട്ടില്‍ ഈ കുഞ്ഞിനെ നോക്കാന്‍ ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. 'പട്ടാഴി അമ്മൂമ്മ' എന്ന് ഞാന്‍ വിളിച്ചിരുന്ന ആ അമ്മൂമ്മയുടെ പേര് എനിക്ക് അറിയില്ലാട്ടോ. പല്ലില്ലാത്ത പട്ടാഴി അമ്മൂമ്മയുടെ കൈവശം  ഒരുപാട് കഥകളും പാട്ടുകളും ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ അമ്മൂമ്മ മുറുക്കാന്‍ ഇടിക്കുന്ന കൂട്ടത്തില്‍ പുറത്തുവരും. ഈ വെറ്റിലയും പാക്കും ചുണ്ണാമ്പും പുകയിലയും എല്ലാം കൂടി ഇടിച്ചു കൂട്ടി വായിലാക്കി അമ്മൂമ്മ ചുവപ്പുനിറത്തില്‍ നീട്ടി തുപ്പുന്നത് എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു. എനിക്കും മുറുക്കണം എന്നു പറഞ്ഞ് വാശി പിടിക്കുമ്പോള്‍ അമ്മൂമ്മ അല്പം വെറ്റില എടുത്ത് തരും. ഞാന്‍ ആവുന്ന പണി പതിനെട്ടും നോക്കും, പക്ഷെ ചുവക്കില്ല. അപ്പോ സങ്കടപ്പെട്ടിരിക്കുന്ന എന്നെ അമ്മൂമ്മ കെട്ടിപ്പിടിച്ച് പൊട്ടി പൊട്ടി ചിരിച്ചുകൊണ്ട് മുറുക്കാന്‍ മണക്കുന്ന ഉമ്മ തരും. ഒരുപാട് സ്നേഹം തന്ന അമ്മൂമ്മയ്ക്ക് രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു. ഓമനചേച്ചിയും മണിചേച്ചിയും. ഞാന്‍ ചേച്ചിഎന്നാണ് വിളിച്ചിരുന്നതെങ്കിലും ഓമനചേച്ചിക്ക് എന്നെക്കാള്‍ മുതിര്‍ന്ന മക്കള്‍ ഉണ്ടായിരുന്നു ട്ടോ. അവര്‍ക്കൊക്കെ എന്നോട് പെരുത്ത് സ്നേഹം. കുഞ്ഞു പൂവിനെ അമ്മൂമ്മ "പൂമോളെ" എന്ന് മാത്രമേ വിളിക്കൂ; അത് കേട്ടു അമ്മൂമ്മയുടെ മക്കളും. അവരുടെ സ്നേഹത്തിന്‍റെ ആഴം അനുഭവിച്ചറിയുന്ന എനിക്കും എന്‍റെ വീട്ടിലുള്ളവര്‍ക്കും എന്നുവേണ്ട അയപക്കത്തുള്ളവര്‍ക്കോ നാട്ടുകാര്‍ക്കോ അതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടും ഇല്ല.

  കുഞ്ഞു പൂവ് വളര്‍ന്നു. പ്രീഡിഗ്രി വിദ്യാര്‍ഥിനിയായി. അപ്പോഴും നാട്ടുകാര്‍ക്ക് 'പൂവും' അമ്മൂമ്മയ്ക്കും മക്കള്‍ക്കും 'പൂമോളും' തന്നെ. തൊട്ടടുത്തുള്ള നഗരത്തിലെ കോളേജിലാണ് പഠനം. വീട്ടില്‍ നിന്ന് അര മണിക്കൂര്‍ യാത്രയുണ്ട്. എപ്പോഴും ഒന്നും ബസില്ല. സാധാരണ വൈകുന്നേരം ട്യൂഷനും കൂടി കഴിഞ്ഞ് 5.20 നുള്ള ശിശുമംഗലത്തിലാണ് തിരിച്ചു പോവുക.

ഒരു ഡിസംബര്‍ മാസം...

  ഡിസംബറില്‍ നേരത്തേ സന്ധ്യയാവുമല്ലോ. പതിവു ബസ് ഇല്ല. പിന്നെ 6 മണിക്കുള്ള കോമോസേ ഉള്ളൂ. ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കയാണ്‌ ഞാന്‍. നേരം ഇരുട്ടി തുടങ്ങി. ബസ്‌ സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള നാരങ്ങാവെള്ളം വില്‍ക്കുന്ന കടയില്‍ എതിര്‍വശത്തെ ടാക്സി സ്റ്റാന്‍ഡിലെ കുറെ ഡ്രൈവര്‍മാര്‍ എപ്പോഴും ഉണ്ടാവും.  അന്നും പതിവു തെറ്റിയിട്ടില്ല. നേരം ഇരുട്ടുംതോറും ചെറിയ പേടിയും ഉണ്ട്. അപ്പോഴുണ്ട് ഓമനചേച്ചി എവിടെയോ പോയിട്ട് ബസ്‌ പിടിക്കാന്‍ സ്റ്റാന്‍ഡിലേക്ക് വരുന്നു. മനസ്സിന് ഒരു ആശ്വാസം തോന്നി. ആ ആശ്വാസം കുറേ നാളത്തേയ്ക്കുള്ള അസ്വസ്ഥതയാവാന്‍ അധികം താമസം ഉണ്ടായില്ല. നേരം ഇരുട്ടിയ നേരത്ത് എന്നെ തനിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ കണ്ട ഓമനചേച്ചിയുടെ ആധി വെളിയില്‍ വന്നത് ഇങ്ങനെ, അതും ഉറക്കെ...

"പൂമോളെ നീ ഇതുവരെ പോയില്ലേ?"

പോരെ പൂരം...! ബാക്കി ഞാന്‍ പറയണോ? പിന്നീട് കുറേ നാളത്തേയ്ക്ക് ടാക്സി സ്റ്റാന്റ് ഞാന്‍ ഓടിത്തള്ളുകയായിരുന്നു പതിവ്...

ഒരു പേരില്‍ എന്തെല്ലാം ഇരിക്കുന്നു ല്ലേ?

-ശ്രീ

പ്രണയകാലം.



ഫിസിക്സ് ലാബിലെ പ്രിസത്തിലൂടെ
വെളിച്ചം കടത്തിവിട്ട്
റിഫ്രാക്ടീവ് ഇന്‍ഡെക്സ് തിരയുമ്പോഴാണ്
പ്രണയസ്വപ്നങ്ങളില്‍ മഴവില്ല് വിരിഞ്ഞത്.
ക്ലാസ്മേറ്റും കളിക്കൂട്ടുകാരനും
ഒരുമിച്ചു പ്രണയം പറഞ്ഞപ്പോള്‍
മനസ്സൊരു സിമ്പിള്‍പെന്‍ഡുലം പോലെ
ദോലനങ്ങളാല്‍ അസ്വസ്ഥമായി.
ട്യൂണിംഗ് ഫോര്‍ക്കിന്‍റെ കമ്പനങ്ങള്‍ക്കോ
കൗമാരസ്വപ്നങ്ങളുടെ ചിറകടിയൊച്ചയ്ക്കോ
തരംഗദൈര്‍ഘ്യം കൂടുതല്‍ എന്നു കണക്കുകൂട്ടി
ആകെ കുഴമാന്തിരത്തിലായ എന്നെ
സുവോളജി ലാബിലെ
ഫോര്‍മാലിന്‍ കുളങ്ങളില്‍ മുങ്ങിക്കിടന്ന്
ഭ്രൂണങ്ങള്‍ കൊഞ്ഞനം കുത്തി.
ശല്‍ക്കങ്ങള്‍ പൊളിച്ചു മാറ്റിയ പാറ്റകളും
നെടുകെ പിളര്‍ന്ന ശരീരത്തില്‍
തുടിക്കുന്ന ഹൃദയമുള്ള തവളകളും
എന്‍റെ തലച്ചോറില്‍ സ്വൈരവിഹാരം നടത്തി.
സെന്റിപെടുകളും മില്ലിപെടുകളും
മണ്ണിരകളെ കൂട്ടുപിടിച്ച്
എന്നിലേക്ക്‌ ഇഴഞ്ഞുകയറി.
പേടിച്ചുഴറിയ എനിക്ക് കണിശക്കാരായ
പിപ്പെറ്റുകളും ബ്യൂറെറ്റുകളും
ആത്മനിയന്ത്രണത്തിന്‍റെ മന്ത്രമോതി.
ഒരു തുള്ളിയുടെ വ്യത്യാസത്തില്‍
ആസിഡും ആള്‍ക്കലിയും
നിര്‍വീര്യമാകുന്ന കാഴ്ച
ജീവിതം നൈമിഷികമെന്ന പാഠമോതി.
ഒരു രാസമാറ്റത്തില്‍
ഉദാസീനയായ എന്നിലേക്ക്‌
വേര്‍ഡ്സ് വര്‍ത്തും ഷെല്ലിയും
കീറ്റ്സുമൊക്കെ ഉല്‍പ്രേരകങ്ങളായി.
നീളന്‍ വരാന്തകളില്‍ ഇടനാഴികളില്‍
കോണിച്ചുവടുകളില്‍ റീഡിംഗ് റൂമില്‍
ലൈബ്രറിയില്‍ ലാബുകളില്‍
പ്രണയം തുളുമ്പി നിന്ന
പ്രീഡിഗ്രിക്കാലം.

-ശ്രീ

Wednesday, December 11, 2013

കാലാതീതമായ കാലം.



എം. ടിയുടെ ‘കാലം’...

ഒരുപിടി മനുഷ്യരിലൂടെ ഒരു നാടിനെയും ഒരു കാലഘട്ടത്തെയും തന്നെ നമുക്ക് മുന്നില്‍ അനാവൃതമാക്കുന്ന അതുല്യ കൃതി. ഗന്ധങ്ങളിലൂടെ കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും വൈയക്തികമാക്കുന്ന ഒരു അവസ്ഥാവിശേഷം ആദ്യാവസാനം ഈ നോവലില്‍ കാണാം. നിറങ്ങളും ശബ്ദങ്ങളും പലപ്പോഴും ഗന്ധങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന കാഴ്ചയും സാധാരണം. പ്രധാനകഥാപാത്രങ്ങളുടെയെല്ലാം മാനസികവ്യാപാരങ്ങള്‍ വായനക്കാരനു അനുഭ...വവേദ്യമാകുമ്പോഴും സുമിത്ര വ്യതിരിക്തയായി നിലകൊള്ളുന്നു. ഉയരങ്ങള്‍ സ്വപ്നം കാണുന്നവരാണ് എല്ലാ കഥാപാത്രങ്ങളും; പൊട്ടനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണി നമ്പൂതിരിയുള്‍പ്പെടെ. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി വ്യക്തിബന്ധങ്ങളെ അവഗണിക്കുന്ന നായകന്‍ ഒടുവില്‍ സ്വത്വം നഷ്ടപ്പെട്ടു തിരികെ വരുന്ന കാഴ്ച്ച ഒരു നിമിഷം വായനക്കാരനേയും ഒന്നു തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കും. സേതുവിനോടൊപ്പം “ഒരിക്കല്‍ക്കൂടി, ഒരിക്കല്‍ക്കൂടി ഒരവസരം തരൂ!” എന്നു കിട്ടാത്ത വരങ്ങള്‍ ഉരുവിട്ട് അടഞ്ഞ കോവിലുകള്‍ക്കു പുറത്തു നില്‍ക്കുമ്പോള്‍ ‘കാലവും തിരമാലകളും ആരേയും കാത്തുനില്‍ക്കുന്നില്ല’ എന്ന് ഉള്ളില്‍ നിന്നുയര്‍ന്ന സ്വരത്തില്‍ പ്രതിധ്വനിക്കുന്നത് പരിഹാസമാണോ തത്ത്വശാസ്ത്രമാണോ! വേര്‍തിരിച്ചറിയാന്‍ ഞാന്‍ അശക്തയാകുന്നു.

-ശ്രീ


ആരിതു കടക്കും?



  അധ്യാപകര്‍ക്ക് മാനേജ്മെന്റ് ട്രെയിനിംഗ് നല്‍കിയ സമയത്ത് വൈകാരിക സംതുലനവും സഹഭാവവും(Emotional Balance and Empathy) എന്ന മൊഡ്യൂള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിലെ ഒരു സെഷന്‍ ‍'ഭൂതകാലത്തില്‍‍ നമുക്കുണ്ടായ ഒരു ഭയം വര്‍ത്തമാനകാലത്തിലും നമ്മെ പിന്തുടരുന്നതിനെ' കുറിച്ചായിരുന്നു. പരിശീലകയുടെ റോളില്‍ നിന്ന ഞാന്‍ അങ്ങിനെയുള്ള എന്‍റെ ചില അനുഭവങ്ങള്‍ അവരോടും അധ്യാപകരില്‍ ചിലര്‍ അവരുടെ അനുഭവങ്ങളും പങ്കു വച്ചു.

  അന്നു പറയാന്‍ വിട്ടുപോയ ഒരു അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ. എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഉണ്ണൂണ്ണി അച്ചായന്‍ ഉണ്ടായിരുന്നു. ആറടിയില്‍ അധികം പൊക്കവും അതിനൊത്ത തടിയുമുള്ള ഒരാള്‍. ഇന്നത്തെപ്പോലെ മദ്യപാനം സ്റ്റാറ്റസ് സിംബല്‍ ആയിട്ടില്ല അന്നൊന്നും ഞങ്ങള്‍ടെ നാട്ടില്‍. പരസ്യമായി മദ്യപിക്കാന്‍ ധൈര്യമുള്ളവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട പേരാണ് ഉണ്ണൂണ്ണി അച്ചായന്റേത്. ഉണ്ണൂണ്ണി അച്ചായന്‍ മൂക്കറ്റം കുടിക്കുമെന്നു മാത്രമല്ല കുടിച്ചുകഴിഞ്ഞാല്‍ ആരോടെങ്കിലും വഴക്കുണ്ടാക്കുവേം ചെയ്യും.

  ഒരു ദിവസം കുടിച്ചിട്ട് ഉണ്ണൂണ്ണി അച്ചായന്‍ അച്ഛനെ അന്വേഷിച്ച് വീട്ടില്‍ വന്നു. വീട്ടിലാണേല്‍ ഞാനും ചേച്ചിയും മാത്രം. ഞങ്ങള്‍ കതകൊക്കെ അടച്ചു ശ്വാസം പിടിച്ച് അകത്തിരിപ്പാണ്. ജനാലയിലൂടെ ഒളിഞ്ഞു നോക്കുന്നുമുണ്ട്. ഉണ്ണൂണ്ണി അച്ചായന്‍ നടക്കുമ്പോള്‍ ബാലന്‍സ് കിട്ടുന്നില്ല. കൂട്ടത്തില്‍ പുള്ളി പാടുന്നും ഉണ്ട്.

"ഈ വഴി ഇടുക്കം ഞെരുക്കം ആരിതു കടക്കും?
ഈ ഉണ്ണൂണ്യച്ചായന്‍ കടക്കും"

  വീട്ടിലേക്കുള്ള നല്ല വീതിയുള്ള വഴിയാണ്. ഇടയ്ക്കെപ്പോഴോ അച്ചായന്‍ മടിയില്‍ നിന്ന് ഒരു കത്തി എടുത്തു നോക്കിയതു ഒരു മിന്നായം പോലെ കണ്ടു. പിന്നെ ചേച്ചി എന്നെ കണ്ടുപിടിച്ചത് കട്ടിലിനു കീഴേന്നാ.

  അന്നുമുതല്‍ ഉണ്ണൂണ്ണി അച്ചായനെ ഞാന്‍ പൂര്‍വ്വാധികം ഭംഗിയായി പേടിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്നും ഒരു ഇറക്കം ഇറങ്ങിയാല്‍ സ്കൂളായി. സ്കൂളില്‍ പോകുന്ന വഴിയിലെങ്ങാനും ഉണ്ണൂണ്ണി അച്ചായനെ കണ്ടാല്‍ അപ്പോള്‍ റിവേര്‍സ് ഗീയര്‍ ഇടും. പിന്നെ വീട്ടീന്ന് സ്കൂളുവരെ രാമതിയോ കുട്ടനോ അവരുടെ മക്കള്‍ ആരെങ്കിലുമോ കൊണ്ടാക്കണം. അവര്‍ ചോദിക്കും "കുഞ്ഞെന്തിനാ അങ്ങേരെ പേടിക്കുന്നെ? അങ്ങേരൊരു പാവാ. കൊച്ചുങ്ങളോട് വല്യ സ്നേഹാ. കുടിച്ചിട്ട് നിക്കുമ്പോ പിള്ളേരുക്കൊക്കെ മുട്ടായി വാങ്ങിച്ചു കൊടുക്കും"

'ഹും പാവം ഇങ്ങേരുടെ മടിയില്‍ കത്തിയുള്ള കാര്യം ഇവര്‍ക്കറിയുമോ? അതെങ്ങാനും എടുത്തു ഒന്നു ഞോണ്ടിയാല്‍ ചാവുന്നത് ഞാനല്ലേ'

  ഏറ്റവും കഷ്ടം ഇതൊന്നുമല്ല. സ്കൂളില്‍ പോകാന്‍ ഇവരൊക്കെ കൂട്ടുവരും. വല്ലപ്പോഴും അനുവാദം കിട്ടുന്ന ഒരു കാര്യാ അക്കരെയുള്ള ചിറ്റപ്പന്റെ വീട്ടില്‍ പോകാന്‍. അവിടെ ചെന്നാല്‍ കളിയ്ക്കാന്‍ കൂട്ടുണ്ട്. തോടും വയലും ഒക്കെ കടന്നുവേണം പോകാന്‍. ആ വയലുകള്‍ അച്ചായന്‍റെ വിഹാരകേന്ദ്രങ്ങളും. വയലിന് ഇക്കരെ നിന്ന് ഞാന്‍ ആകെ ഒന്ന് വീക്ഷിക്കും. എന്നിട്ട് ഒറ്റ ഓട്ടമാണ്.

  ഇനി ഈ സംഭവത്തിന്‍റെ പ്രസക്തിയിലേക്ക് വരാം. ഇപ്പോഴും കള്ളുകുടിയന്മാരെ എനിക്ക് പേടിയാണ്. അവരുടെ മടിയിലെവിടെയോ ഞാന്‍ കാണാത്ത ഒരു കത്തി ഒളിഞ്ഞിരിക്കുന്നതുപോലെ......

വാല്‍ക്കഷ്ണം: യഥാര്‍ത്ഥത്തില്‍ ഈ ഉണ്ണൂണ്ണി അച്ചായന്‍ വെറും ഒരു പാവം മനുഷ്യനായിരുന്നു. ആ കത്തി കൊണ്ട് ഒരു ഉറുമ്പിനേപ്പോലും നോവിച്ചതായി കേട്ടിട്ടില്ല.

-ശ്രീ

ഇനി ഞാന്‍ ഉറങ്ങട്ടെ...



പി. കെ. ബാലകൃഷ്ണന്‍റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന നോവല്‍ എന്‍റെ വായനയില്‍...

ഹിരണ്വതി നദിയുടെ തീരത്തെ പാണ്ഡവ ശിബിരങ്ങളിലെ വിജയാഹ്ലാദങ്ങളോടെ ആരംഭിക്കുന്ന നോവല്‍ പുരോഗമിക്കുന്നത് പാണ്ഡവപത്നിയായ ദ്രൌപദിയുടെ മനോവിചാരങ്ങളിലൂടെയാണ്. ഒരു ഫ്ലാഷ്ബാക്ക് രീതിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീത്വം പിടയുന്ന ഹൃദയവുമായി പ്രതികാരദാഹത്തോടെ പതിമൂന്നു സംവത്സരങ്ങള്‍ കഴിഞ്ഞ കൃഷ്ണയുടെ മനോവിചാരങ്ങളിലൂടെ, സര...്‍വ്വവിനാശത്തിന്‍റെ കരിനിഴല്‍ കണ്ടിട്ടുപോലും മനസ്സിന്‍റെ ഉള്ളറകളില്‍ സൂക്ഷിക്കപ്പെട്ട കുന്തിയുടെ രഹസ്യത്തിന്‍റെ മറനീക്കലിലൂടെ, ഭ്രാതൃഹത്യയില്‍ മനംനൊന്തു, യുദ്ധം ചെയ്തു നേടിയ, രാജ്യമുപേക്ഷിച്ചു തപോവനം പൂകാന്‍ വെമ്പുന്ന ധര്‍മ്മജന്‍റെ സംഭവവിവരണങ്ങളിലൂടെ, കാലാതിവര്‍ത്തിയായ ദേവര്‍ഷി നാരദന്‍റെ പൂര്‍വ്വകഥാഭാഷണങ്ങളിലൂടെ, കൌരവസഭയിലെ ദൂത് പരാജയപ്പെട്ടു മടങ്ങവേ കര്‍ണനോട് തന്‍റെ ജന്മരഹസ്യം വെളിവാക്കിയ ശ്രീകൃഷ്ണന്‍റെ വാക്കുകളിലൂടെ, ദിവ്യചക്ഷുസ്സാല്‍ കുരുക്ഷേത്രയുദ്ധം വീക്ഷിച്ച സഞ്ജയന്‍റെ വിചാരങ്ങളുടെ കുരുക്കഴിക്കലിലൂടെ കര്‍ണന്‍റെ കഥ ഉരുക്കഴിക്കപ്പെടുകയാണ്.

ഹസ്തിനപുരത്തെ ആയുധവിദ്യാപ്രദര്‍ശനവേദി മുതല്‍ തന്നെ വിട്ടൊഴിയാതെ പിന്തുടര്‍ന്ന കര്‍ണന്‍റെ ബാഹുബലത്തെക്കുറിച്ചുള്ള ഭയം, കര്‍ണവിശിഖമേറ്റു നിലത്തു വീഴുന്ന അര്‍ജ്ജുനശിരസ്സെന്ന സങ്കല്പത്തിന്‍റെ ഭീഷണി; ഇവയില്‍ നിന്നൊക്കെ എന്നേയ്ക്കുമായി മുക്തി നേടി എന്നാശ്വസിക്കുന്ന നിമിഷത്തില്‍ തന്നെ കര്‍ണന്‍ തന്‍റെ ജ്യേഷ്ഠഭ്രാതാവാണെന്ന സത്യത്തിനു മുന്നില്‍ സര്‍വ്വം നഷ്ടപ്പെട്ടവനെ പോലെ പകച്ചു നില്ക്കയാണ്‌ യുധിഷ്ഠിരന്‍. രാജ്യം എന്തിനേറെ സ്വജീവന്‍ പോലും ആ മഹാനുഭാവന്‍റെ ദാനമാണെന്ന തിരിച്ചറിവില്‍ എല്ലാം ഉപേക്ഷിച്ചു തപോവനം സ്വീകരിക്കാന്‍ വെമ്പുകയാണ് ധര്‍മ്മജന്‍റെ മനസ്സ്.

പാഞ്ചാലരാജധാനിയിലെ സ്വയംവരവേദിയില്‍ ഭീകരമായ ദുര്‍വ്വിധിയായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന കര്‍ണന്‍റെ സ്മരണ തന്‍റെ അവശിഷ്ടജീവിതത്തിന്‍റെ പുറന്തോടുപോലും ഭസ്മീകരിക്കുന്നത് കണ്ടു സ്തബ്ധയായി നില്ക്കുകയാണ് കൃഷ്ണ. കൊല ചെയ്യപ്പെട്ട സ്വന്തം ഉണ്ണികളുടെയോ സ്വജനങ്ങളുടെയോ പിതാമഹന്‍റെയോ ആചാര്യന്‍റെയോ പേരിലല്ല തന്‍റെ ജീവിതത്തിനു മുന്നില്‍ എന്നും ദുര്‍വ്വിധിയുടെ നിഴല്‍ വിരിച്ചു നിന്ന കര്‍ണന്‍റെ പേരിലാണ് തനിക്കു അവകാശപ്പെട്ട വിശ്രമവും അനുഭവങ്ങളും നിഷേധിക്കപ്പെടുന്നത് എന്ന ചിന്ത അവളെ വീണ്ടും നിദ്രാവിഹീനയാക്കുന്നു. “ദ്രൌപദീ നീ ഏകാകിനിയാണ്! എല്ലാറ്റില്‍ നിന്നും എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട, ജീവിതത്തില്‍ നിന്നുതന്നെ ഒറ്റപ്പെട്ട, തികഞ്ഞ ഏകാകിനിയാണ് നീ” കടുത്ത പരിത്യക്തതാബോധത്തിന്‍റെ പാരമ്യത്തില്‍ സ്വമനസ്സിന്‍റെ ആമന്ത്രണം ഭയത്തോടും ദൈന്യത്തോടുമാണ് അവള്‍ ശ്രവിക്കുന്നത്. ക്ഷത്രിയധര്‍മ്മം ഒന്ന് മാത്രമാണ്, അല്ലാതെ തനിക്കു നേരെ നടന്ന പാതകങ്ങളല്ല, യുധിഷ്ടിരനെ യുദ്ധമാര്‍ഗ്ഗത്തിലേക്ക് നയിച്ചതെന്ന് വേദനയോടെ അവള്‍ തിരിച്ചറിയുന്നു. സ്വഹിതാച്ചരണത്തിനിടയില്‍ സ്വന്തം ഉണ്ണികളോടുള്ള കടമ മറന്ന തനിക്കു അവരുടെ സ്വരൂപം പോലും മനസാ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് വിലപിക്കുമ്പോള്‍ തന്‍റെ ദുഃഖം തന്‍റെ മാത്രം ദുഃഖമാണെന്ന് അവളിലെ മാതാവ് തിരിച്ചറിയുന്നു; ഈ വിലാപം തനിക്കു അവകാശപ്പെട്ടതല്ലെന്നും. ആപത്തുകളെ ഭയന്നാണെങ്കിലും അവയുടെ നടുവില്‍ ഭര്‍ത്തൃശുശ്രൂഷയില്‍ മുഴുകി ജീവിച്ച വനവാസകാലമായിരുന്നു തന്‍റെ ജീവിതത്തിലെ സുഖകാലം എന്നാ തിരിച്ചറിവില്‍ ജീവിച്ചുകഴിഞ്ഞ ഒരു ജീവിതത്തിന്‍റെ പുറന്തോടു മാത്രമാണ് താനെന്ന ചിന്ത ദ്രൌപദിയില്‍ ഉരുത്തിരിയുന്നു.

ജീവിതത്തില്‍ പലപ്പോഴായി തന്‍റെ സ്ത്രീത്വം വ്രണപ്പെട്ട സംഭവങ്ങളുടെ ഓര്‍മ്മയില്‍ പൊള്ളുന്ന കൃഷ്ണയുടെ മനസ്സില്‍ താന്‍ എന്നെങ്കിലും തനിക്കുവേണ്ടി, തനിക്കുവേണ്ടിമാത്രം സ്നേഹിക്കപ്പെട്ടിരുന്നോ എന്ന ചോദ്യം ഉരുവാകുന്ന മാത്രയില്‍ ചേതോഹരമായ കൃഷ്ണരൂപം അവളുടെ മനോമുകുരത്തില്‍ തെളിയുന്നു; ഒപ്പം ‘അവന്‍ നിനക്കാരാണ്?’ എന്ന ചോദ്യവും. കൃഷ്ണന്‍റെ വാക്കുകളില്‍ നിന്നും കര്‍ണന്‍ ജീവിതത്തിലുടനീളം അനുഭവിച്ച നിന്ദയുടെ വേദന അറിയുന്ന ദ്രൌപദി മനസുകൊണ്ട് ക്ഷമാപണം ചെയ്യുന്നു.

അഞ്ചു പതിമാരുള്ള തന്‍റെ സനാഥത്വം കര്‍ണന്‍റെ ഭിക്ഷയാണെന്നറിയുന്ന കൃഷ്ണ ആത്മപരിദേവനത്തിന്‍റെയും ആത്മനിന്ദയുടേയും പിടിയില്‍ അമരുന്നു. തന്‍റെയും കുന്തിയുടെയും ജീവിതങ്ങള്‍ തമ്മിലുള്ള അത്ഭുതകരമായ സാമ്യം അവളെ വിസ്മയഭരിതയാക്കുന്നു.

സ്നേഹിക്കപ്പെടുക എന്ന ദിവ്യമായ അനുഭവത്തില്‍ താനും കര്‍ണനും ഒരുപോലെ നിര്‍ഭാഗ്യരാണെന്നു കൃഷ്ണ തിരിച്ചറിയുന്നു. ഒരുവേള കര്‍ണന്‍റെ ജീവിതനിര്‍ഭാഗ്യങ്ങള്‍ക്കു മുന്നില്‍ തന്‍റെ നിര്‍ഭാഗ്യങ്ങള്‍ നിസ്സാരങ്ങളാണെന്ന് ചിന്തിക്കുന്ന അവളുടെ മനസ്സ് സഹതാപത്തിലേക്കും ആദരവിലേക്കും വഴിമാറുന്നു.

നീണ്ട പതിമൂന്നു വര്‍ഷക്കാലം അഴിഞ്ഞുലഞ്ഞ തലമുടിയുമായി അപമാനവും നിന്ദയും പേറി സ്വന്തം സ്ത്രീത്വം മറന്നു സതീധര്‍മ്മാചരണത്തില്‍ മുഴുകി നിദ്രാവിഹീനയായി കഴിഞ്ഞ കൃഷ്ണ താന്‍ സുഖനിദ്രയാല്‍ അനുഗ്രഹിക്കപ്പെട്ട തപ്തമായ ആ രാവിനെ കുറിച്ചോര്‍ത്തു കൊണ്ട് ഹിരണ്വനദിയുടെ കരയില്‍ വൃക്ഷച്ചുവട്ടില്‍ ഇരിക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. ആ ഭയാനകമായ രാത്രിയുടെ ഓര്‍മ്മയില്‍ ജീവിതത്തില്‍, വന്നു നിറഞ്ഞ ശൂന്യതയില്‍, നിന്നുകൊണ്ട് തന്നെ വിടാതെ പിന്തുടരുന്ന പേടിസ്വപ്നത്തില്‍ അമരുകയാണ് കൃഷ്ണ. മനസ്സിന്‍റെ ചിന്നിയ കണ്ണാടിയില്‍ വിഭ്രാന്തിജന്യമായ സ്വപ്നത്തിന്‍റെ പ്രതിബിംബം തെളിഞ്ഞു നില്ക്കവേ ആലസ്യത്തില്‍ അമരുന്ന അവള്‍ തന്നെ പേര്‍ ചൊല്ലി വിളിക്കുന്ന പതിക്കു മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ പിറുപിറുക്കുന്നു, “യുധിഷ്ഠിരാ ഇനി ഞാന്‍ ഉറങ്ങട്ടെ!”

ഭാഷയും ശൈലിയും അല്പം കടുകട്ടിയായതിനാല്‍ വായനയുടെ ഒഴുക്ക് പലയിടത്തും തടസ്സപ്പെടുകയും ഇടയ്ക്ക് വിരസത അനുഭവപ്പെടുകയും ചെയ്തത് ഒരുപക്ഷേ എന്‍റെ മാത്രം അനുഭവമായിരിക്കാം. എങ്കിലും ചെറുപ്പത്തില്‍ ചിത്രകഥകളിലൂടെ അറിഞ്ഞ കര്‍ണനില്‍ നിന്നും വ്യത്യസ്തനായ കര്‍ണന്‍ മറക്കാനാവാത്ത വായനാനുഭവം തന്നെയാണ്.

-ശ്രീ

മാന്യരേ...



  കുട്ടിക്കാലത്ത് പല യെമണ്ടന്‍ മണ്ടത്തരങ്ങള്‍ പറ്റിയിട്ടുണ്ട്. അന്നേ ഞാന്‍ ഒരു സ്വപ്നജീവി ആയിരുന്നു. ചെടികളോടും പൂക്കളോടും പക്ഷികളോടുമൊക്കെ സംസാരിച്ചു നടക്കണ സൂക്കേടും ഉണ്ടായിരുന്നു. വായിക്കുന്ന കഥകളിലെ കഥാപാത്രങ്ങള്‍ ഒക്കെ ഏതു നിമിഷവും ജീവന്‍ വച്ച് മുന്നിലെത്തിയേക്കാം എന്നു പ്രതീക്ഷിച്ചിരുന്ന പാവാടക്കാരി.

  എല്‍ പി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ഒരു അബദ്ധധാരണയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. എന്‍റെ പേരിന്‍റെ വാലിലൂടെ നിങ്ങള്‍ക്കെല്ലാം പരിചിതനായ എന്‍റെ അച്ഛന്‍. നാട്ടുകാരുടെ പ്രിയപ്പെട്ട 'മാന്യേര്.' പ്രായത്തില്‍ ചെറിയവര്‍ 'മാന്യേര് കൊച്ചാട്ടന്‍' എന്ന് വിളിക്കും. ആ പേര് വരാനുള്ള കാരണം അച്ഛന്‍ രണ്ട് സ്കൂളുകളുടെ മാനേജര്‍ ആണ് അന്ന്.അച്ഛനെ കാണാന്‍ എല്ലാ ദിവസവും ആരെങ്കിലുമൊക്കെ വീട്ടില്‍ വരും. ഞങ്ങള്‍ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയാണ് അച്ഛന്‍.  അച്ഛനെ കാണാന്‍ വീട്ടില്‍ വരുന്ന ആള്‍ക്കാരൊക്കെ ചോദിക്കുക ഒന്നുകില്‍

"മാന്യേരൊണ്ടോ?"  അല്ലെങ്കില്‍

"മാന്യേരുകൊച്ചാട്ടന്‍" ഉണ്ടോ?  എന്നാണ്.

   അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ചതിന്‍റെ ആവേശത്തില്‍ അന്ന് എന്തു കിട്ടിയാലും വായിക്കും. കഴിയുന്നതും ഉറക്കെ തന്നെ. കല്യാണം വിളിക്കാന്‍ വരുന്നവര്‍ കൊണ്ടുത്തരുന്ന ക്ഷണക്കത്തും ആഘോഷങ്ങളുടെ നോട്ടീസും ഒക്കെ എന്‍റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള ഉപാധികളാണ്. ഇതിലെ രസകരമായ വശം എന്താണെന്നു വച്ചാല്‍ ഈ കത്തുകളും നോട്ടീസുകളും ഒക്കെ തുടങ്ങുന്നത് 'മാന്യരേ' എന്ന സംബോധനയോടെ ആണല്ലോ.  കുട്ടിയായ ഞാന്‍ ധരിച്ചിരുന്നത് എന്‍റെ അച്ഛനുള്ള കത്തായതു കൊണ്ടാണ് അങ്ങിനെ തുടങ്ങുന്നത് എന്നാണ്.  കുറച്ചു വലുതാവുന്നതു വരെ എന്‍റെ ധാരണ ഇതു തന്നെ ആയിരുന്നു.
ഒരിക്കല്‍ ഇതു കേട്ടപ്പോള്‍ അച്ഛന്‍ ചിരിച്ച ചിരി എനിക്ക് നല്ല ഓര്‍മയുണ്ട്.

പാവം ഞാന്‍.....

-ശ്രീ

Sunday, September 29, 2013

തന്ത്രങ്ങള്‍


    ഓണപ്പരീക്ഷയ്ക്ക് എനിക്കാണ് മാര്‍ക്ക് കൂടുതല്‍ എന്നറിഞ്ഞപ്പോള്‍ മുതല്‍ അവളുടെ മുന്നില്‍ക്കൂടി ഒന്ന് ഞെളിഞ്ഞുനടക്കണം എന്ന് കരുതിയതാണ്. പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവളെ കാണാഞ്ഞപ്പോള്‍ എന്തോ പന്തികേട്‌ തോന്നി. പഠിത്തത്തിലും വലിയ ഉഷാറ് തോന്നിയില്ല. എതിരാളിയില്ലാതെ എന്തു പോരാട്ടം? അവളുണ്ടെല്‍ പിന്നെ മത്സരമാണ്, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും ഏറ്റവും ആദ്യം കണക്ക് ചെയ്തുതീര്‍ക്കാനും എന്തിനേറെ ഊണ് കഴിച്ച് എഴുന്നേല്‍ക്കാന്‍ വരെ.

    ടീച്ചര്‍മാരോട് ചോദിക്കാന്‍ ഒരു ചമ്മല്‍; അവളുടെ കൂട്ടുകാരികളോട് ചോദിക്കാനുമതേ.ഞങ്ങളുടെ മത്സരം സ്കൂളുമുഴുവന്‍ പാട്ടാണല്ലോ. ഒടുവില്‍ അസ്വസ്ഥതയും ആകാംക്ഷയും വീര്‍പ്പുമുട്ടിച്ചപ്പോള്‍ സൈക്കിളെടുത്ത് നേരെ വച്ചുപിടിച്ചു. ശിവക്ഷേത്രത്തിന് അടുത്തെവിടെയോ ആണ് വീടെന്നറിയാം. ക്ഷേത്രത്തിന് മുന്നിലെ ആല്‍ത്തറയില്‍ കുറേ നേരം ഇരുന്നു. കടന്നുപോയ ഒന്ന് രണ്ടുപേര്‍ എന്നെ ശ്രദ്ധിച്ചു. പരിചയമില്ലാത്തത് കൊണ്ടാവും. 'ആരോടാ ഒന്നു ചോദിക്യാ? ഒരു പെണ്‍കുട്ടീടെ വീട് ചോദിക്കുമ്പോള്‍ അവര്‍ എന്തേലും വിചാരിക്കുമോ?' ഇങ്ങനെ വിചാരങ്ങളില്‍ മുഴുകി ഇരിക്കുമ്പോള്‍ ഏകദേശം അറുപത്തഞ്ചുവയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന്‍ എന്‍റെ അരികിലേക്ക് വന്നു.

"എന്താ കുട്ടീ ഇവിടിരിക്കുന്നേ? എവിടുന്നാ? മുന്‍പ് കണ്ടിട്ടില്ലല്ലോ?"

"ഞാന്‍...ഞാന്‍ എന്‍റെ ക്ലാസ്സില്‍ പഠിക്കണ ഒരു കുട്ടീടെ വീട്ടില്‍ പോകാന്‍ വന്നതാ."

"വീട്ടുപേര് എന്താ?"

"അതറിയില്ല. ആ കുട്ടീടെ പേര് ഷെമി എന്നാണ്"

"ഇപ്പോഴത്തെ കുട്ട്യോള്‍ടെ പേരൊന്നും എനിക്കറിയൂല കുട്ടീ. ആ കുട്ടിയുടെ അച്ഛന്‍റെ പേരറിയുമോ?"

"ഷാനവാസ്" സ്കൂളില്‍ വച്ച് എപ്പോഴോ കേട്ട ഓര്‍മ്മയില്‍ പറഞ്ഞു.

"ഓ മ്മടെ പീടികപ്പറമ്പിലെ അബ്ദുറഹിമാന്‍റെ കൊച്ചുമോള്! കൂട്ടുകാരന്‍ വിശേഷം അറിഞ്ഞിട്ടു വന്നതാവും ല്ലേ? ദേ ഈ ഇടവഴി ചെന്നു നില്‍ക്കണത് അവരുടെ വീടിനു മുന്നിലാ. ഞാനും ആ വഴിക്കാ. വന്നോളൂ."

"വിശേഷമോ? എന്തു വിശേഷം?" ഞാന്‍ അല്‍പനേരം ചിന്തിച്ചു നിന്നപ്പോഴേക്കും കുറച്ചു മുന്നിലെത്തിയ അയാളുടെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു.

"ആ കൊച്ചിന്‍റെ കല്യാണമല്ലിയോ അടുത്ത തിങ്കളാഴ്ച. അപ്പൊ കുട്ടി പിന്നെ എന്തിനാ വന്നേ?"

"എന്‍റെ ഒരു ബുക്ക്‌ ആ കുട്ടീടെ കയ്യിലായിപോയി. അതു വാങ്ങാന്‍ വന്നതാ" പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു കള്ളം പറഞ്ഞു.

"അല്പം കൂടി മുന്നിലേക്ക്‌ പോവുമ്പോള്‍ ഇടതുവശത്ത് ഒരു പടിപ്പുര കാണാം. അതാണ്‌ വീട്. ഞാനിവിടെ തിരിഞ്ഞു പോവാ." ഇടവഴിയിലെ ഒരു തിരിവില്‍ വച്ച് ആ മനുഷ്യന്‍ എന്നോട് യാത്ര ചൊല്ലി.

    വഴി ചോദിച്ച ആളോട് പറഞ്ഞ കള്ളവും ആവര്‍ത്തിച്ചു അവളുടെ വീട്ടിലേക്ക് ചെല്ലാനാവില്ലല്ലോ. തിരികെ സൈക്കിള്‍ ചവിട്ടുമ്പോള്‍ എന്താ ഏതാന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.  പഠിത്തത്തില്‍ ഒരേ ഒരു എതിരാളി അവള്‍ മാത്രമായിരുന്നു സ്കൂളില്‍. ഇനി അവള്‍ ഉണ്ടാവില്ലെന്നോര്‍ത്തപ്പോള്‍ സന്തോഷമല്ല ശൂന്യതയാണ് തോന്നുന്നത്.

    "ഈ ചെക്കന് ഇതെന്തുപറ്റി? തത്ത ചത്ത കാക്കാനെപോലെ ഈ കുത്തിയിരിപ്പ് തുടങ്ങീട്ട് രണ്ടു ദിവസമായല്ലോ. ചോദിച്ചിട്ട് ഒന്നുമൊട്ടു പറയുന്നുമില്ല." അമ്മ അച്ഛനോട് പരാതിപ്പെട്ടി തുറന്ന് അല്പം കഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്‍റെ മുറിയിലേക്ക് വന്നു കട്ടിലില്‍ ഇരുന്നു.

"എന്താ വിനൂ സ്കൂളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?" എന്‍റെ തോളില്‍ കൈ വച്ചു കൊണ്ടായിരുന്നു അച്ഛന്‍റെ ചോദ്യം.

'പറയണോ വേണ്ടയോ?' ആദ്യം ഒന്ന് സംശയിച്ചെങ്കിലും അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു.

"ഉം നോക്കട്ടെ. എന്താ വേണ്ടതെന്ന് ഞാനൊന്ന് ആലോചിക്കട്ടെ. നീ വേഗം റെഡിയായി സ്കൂളില്‍ പോകാന്‍ നോക്കൂ." അച്ഛന്‍റെ വാക്കുകളില്‍ ആശ്വാസം കലര്‍ന്നിരുന്നു.

    സ്കൂളില്‍ നിന്നു വന്നതും ചിന്തകള്‍ വീണ്ടും ഷെമിയെ കുറിച്ചായി. കൊച്ചുകുട്ടിയേപ്പോലെ തുള്ളിച്ചാടി നടന്നും വഴക്കുണ്ടാക്കിയും ക്ലാസില്‍ അവള്‍ നിറഞ്ഞു നില്‍ക്കാറുള്ളതോര്‍ത്തു. 'നന്നായി പഠിക്കുന്ന അവളുടെ പഠിത്തം നിര്‍ത്താന്‍ വീട്ടുകാര്‍ക്ക് എങ്ങിനെ തോന്നി? പഠനത്തില്‍ ഇത്രേം വാശിയുള്ള അവളെങ്ങിനെ സമ്മതിച്ചു!'

    പിറ്റേദിവസവും സാധാരണ പോലെ കടന്നു പോയി. 'അച്ഛന്‍ വെറുതെ പറഞ്ഞതാവുമോ? ഏയ്‌ അങ്ങിനെ വെറുതെ വാക്കുപറയുന്ന ആളല്ല എന്‍റെ അച്ഛന്‍. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നോളം എനിക്ക് തന്നിട്ടുള്ള ഒരു ഉറപ്പും പാഴായി പോയിട്ടില്ല. നാളെ ശനി. തിങ്കളാഴ്ച അവളുടെ വിവാഹമാണ്. ഇപ്പോള്‍ സ്കൂളിലും എല്ലാവരും അറിഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും വിഷമമാണ്. പക്ഷെ അവളുടെ വീട്ടുകാര്‍ എടുത്ത തീരുമാനമല്ലേ. എന്തു ചെയ്യാന്‍ കഴിയും എന്നാണ് ക്ലാസ് ടീച്ചര്‍ പോലും പറഞ്ഞത്.'

    ശനിയാഴ്ച രാവിലെ പതിവുപോലെ പത്രം വായിക്കുന്നതിനിടയില്‍ ഒരു വാര്‍ത്ത കണ്ണിലുടക്കി. 'പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹം തടഞ്ഞു' ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത് ചായയുമായി കസേരയില്‍ ഇരിക്കുന്ന അച്ഛനെ ചോദ്യഭാവത്തില്‍ നോക്കി. 'അതെ' എന്ന ഭാവത്തില്‍ അച്ഛന്‍ തലയാട്ടി. ഭാരമൊഴിഞ്ഞ മനസുമായി മുറിയിലേക്ക് നടക്കവേ പഠനത്തില്‍ എതിരാളിയെ പുറകിലാക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

-ശ്രീ

Saturday, September 28, 2013

ഹെല്‍മെറ്റ്‌ കഥകള്‍(ഭാഗം (2)

വീണ്ടും ഹെല്‍മെറ്റില്ലാത്ത ഒരു ദിവസം..... ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു സുഹൃത്തിന്‍റെ അമ്മായിഅച്ഛന്‍ തലേന്ന് മരിച്ച വിവരം അറിയുന്നത്. അടക്കം കഴിഞ്ഞെങ്കിലും അവിടെ വരെ പോകേണ്ട സാമാന്യമര്യാദ ഉണ്ടല്ലോ. തൊട്ടടുത്തായത് കൊണ്ട് കയ്യും വീശി പോകുന്നതിന്‍റെ സുഖം ആസ്വദിക്കാന്‍ തീരുമാനിച്ചു. പോയി അനുശോചനം രേഖപ്പെടുത്തി തിരികെ വരുന്ന വഴിയില്...‍ വളവു തിരിഞ്ഞതും നില്‍ക്കുന്നു ഏമാന്മാര്‍... എന്നെ കണ്ടപ്പോള്‍ മ്മടെ ഏമാന് ഒരു ആക്കിയ ചിരി. കൈ കാണിച്ചു. ഞാന്‍ ചമ്മിയ ചിരിയോടെ വണ്ടി നിര്‍ത്തി. സൈഡിലോട്ടു ഒതുക്കീട്ടു വാന്ന് ഏമാന്‍..

"ഓ..."മ്മള് അനുസരണയോടെ വണ്ടി ഒതുക്കി ഏമാന്‍റെ വണ്ടിക്ക് അടുത്തെത്തി. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്നേ അങ്ങോട്ട്‌ പറഞ്ഞു..

"സര്‍ ഞാന്‍ ഒരു മരണവീട്ടില്‍ പോയിട്ട് വരുകയാ...ഇവിടെ തൊട്ടടുത്താ...അതുകൊണ്ട് ഹെല്‍മെറ്റ്‌ എടുത്തില്ലാ..."

"സാരമില്ല ഒരു നൂറു രൂപാ ഇങ്ങെടുത്തോ..."

"സര്‍ മരണവീട്ടില്‍ പോയതല്ലേ ഞാന്‍ ബാഗ് എടുത്തിട്ടില്ല..."

"എങ്കില്‍ ആ ലൈസെന്‍സ് ഒന്ന് കാണിച്ചേ..."

"അതും ബാഗിലാ സര്‍ രണ്ടു മിനിറ്റ് ദേ ആ കാണുന്നതാ എന്‍റെ ഓഫീസ് ഞാന്‍ എടുത്തിട്ട് വരാം..."

"വേണ്ട ബുദ്ധിമുട്ടണ്ട ആ വണ്ടീടെ നമ്പര്‍ ഒന്ന് പറഞ്ഞേ..."

എന്‍റെ ആലോചന കണ്ടിട്ടാവും ഏമാന്‍റെ കൂട്ടുകക്ഷീടെ കമെന്റ്..."വണ്ടിക്ക് ബുക്കും പേപ്പറും ഒക്കെ ഉണ്ടോ എന്തോ ആര്‍ക്കറിയാം...!"

-ശ്രീ

Friday, September 27, 2013

നിഷേധി ബട്ടണ്‍



    ഓണാവധിക്ക് നല്ല രസാരുന്നു. വാപ്പച്ചീടെ പഴേ സുഹൃത്തും കുടുംബവും വന്നിരുന്നു. അവരിപ്പോ ഒരുപാട് ദൂരെയെവിടെയോ ആണ് താമസം. എന്താ അവരുടെയൊരു പത്രാസ്. മോന്‍ ഗള്‍ഫിലാത്രേ. ഒരു മാസം മൂന്നുലക്ഷം രൂപയാണത്രേ ഓന് ശമ്പളം കിട്ടുക.

     'ഇത്രേം കാശ് ഒരുമിച്ചു കയ്യില് കിട്ടിയാ അയാളിതെങ്ങിനെയാണോ ആവോ ഒന്ന് ചിലവാക്കുക? നിക്കാണേല്‍ ബെര്‍ത്ത്‌ഡേയ്ക്ക് വാപ്പച്ചി തരണ നൂറുരൂപാ മിട്ടായി വാങ്ങി തീര്‍ക്കണവരെ ഒരു മനസ്സമാധാനോം ഇല്ല.'

    അവര് വന്നുപോയപ്പോള്‍ തുടങ്ങീതാ ഉമ്മേം ഉമ്മുമ്മേം കൂടി വാപ്പച്ചീടെ ചെവീല്‍ കുശുകുശുപ്പ്.

     "ഓള് കുട്ട്യല്ലേ സൈറാ. ഇക്കൊല്ലം കൂടിയല്ലേള്ളൂ. അത് കഴിഞ്ഞിട്ട് പോരെ" വാപ്പച്ചീടെ ചോദ്യം തെന്നിതെറിച്ച് എന്‍റെ കാതിലെത്തി. എത്ര ചോദിച്ചിട്ടും ഉമ്മേം ഉമ്മുമ്മേം കാര്യം പറയണില്ല.

     'ഇനി ഒറ്റ വഴിയേള്ളൂ. അങ്ങേ വീട്ടിലെ സൈനുതാത്ത. അവര്‍ക്കറിയാത്ത ഒരു രഹസ്യോം ഇല്ല എന്ടുമ്മായ്ക്ക്.'

    വൈകിട്ട് സ്കൂളീന്ന് വന്ന പാടെ ഓടി സൈനുത്തായുടെ അടുത്തേയ്ക്ക്. അങ്ങോട്ട്‌ ചോയ്ക്കണെന് മുന്നേ കിട്ടി ഉത്തരം "ഇനി ഇങ്ങനെ ഓടിച്ചാടി ഒന്നും നടക്കണ്ടാട്ടോ. നിക്കാഹ് കഴിപ്പിക്കാന്‍ പോണ കുട്ട്യാ യ്യ്"!

     'അപ്പൊ അതാണ്‌ കാര്യം. അന്ന് വാപ്പച്ചീടെ സുഹൃത്തിന്‍റെ കെട്ട്യോള് എന്നോട് കൂടുതല്‍ സ്നേഹം കാട്ടിയത് ഇതിനായിരുന്നു ല്ലേ?'

     "ഇല്ല വാപ്പച്ചീ എനിക്ക് പരീക്ഷയെഴുതണം. എല്ലാത്തിനും എ പ്ലസ്‌ വാങ്ങാന്ന് ടീച്ചര്‍മാര്‍ക്ക് വാക്ക് കൊടുത്തതാ ഞാന്‍"

     "അന്‍റെയൊരു എ പ്ലസ്‌. ഇങ്ങനെയൊരു ബന്ധം സ്വപ്നം കാണാന്‍ കൂടി കിട്ടൂലാ. ഇത് നടന്നാ ഈ റെഫീക്കിനെ ദൂരെയെവിടേലും വിട്ടു പഠിപ്പിക്കാന്‍ അവര് സഹായിക്കും.പഠിത്തം കഴിഞ്ഞാ ഓനേം കൊണ്ടോവേം ചെയ്യും."

     "ഇല്ല വാപ്പച്ചീ ഞാന്‍ സമ്മതിക്കൂലാ... നിര്‍ബന്ധിച്ചാല്....."

    രണ്ടീസം വീട്ടില്‍ പൊരിഞ്ഞ യുദ്ധം തന്നെയായിരുന്നു. നേരത്തെ തന്നെ പകുതി മനസ്‌ മാത്രമുണ്ടായിരുന്ന ന്‍റെ വാപ്പച്ചി ഒടുവില്‍ എന്‍റെ തീരുമാനത്തിന് കീഴടങ്ങി.

     "ഇല്ലെടാ ഓള്‍ക്ക് ഇനീം പഠിക്കണംന്നാ. പഠിക്കട്ടേന്നു ഞാനും കരുതി" വാപ്പച്ചി സുഹൃത്തിനോട്‌ ഫോണില്‍ പറയുമ്പോള്‍ ഉമ്മുമ്മ എന്നെ നോക്കി പല്ലിറുമ്മി "നിഷേധി"!

-ശ്രീ

Tuesday, September 24, 2013

പൂച്ചപുരാണം



   മണി പതിനൊന്ന്. രണ്ടു കുസ്റുതികൾ സുഖശയനത്തിൽ. എന്റെ കാലൊച്ച ഒരാളെ ഉണർത്തി. .

"ശലൃം വന്നോളും ഓരോന്ന് " 

   അവന്റെ മുഖഭാവം അങ്ങിനെ ആയിരുന്നു. ഇതൊന്നും അറിയാതെ രണ്ടാമന്‍ അപ്പോഴും സുഖശയനം തന്നെ. കൂട്ടുകാരന്‍ വിളിച്ചുണർത്തിയപ്പോൾ അവനും സമ്മാനിച്ചു രൂക്ഷമായ ഒരു നോട്ടം. 'നിന്നെ കാണിച്ചു തരാടീ' എന്ന മട്ടില്‍ ഒറ്റ പോക്ക്. 'ഐകൃദാർഡൃം പ്രഖൃാപിച്ചുകൊണ്ട് രണ്ടാമനും. പോകുന്ന പോക്കില്‍ അവനും മറന്നില്ല 'നിന്നെ ഞാനെടുത്തോളാമെടീ' എന്ന മട്ടില്‍ ഒന്നു നോക്കാന്‍.

   "പോടേ പോടേ ഒരു മീൻതലയിൽ തീരുന്ന പിണക്കമല്ലേ ഉള്ളൂ" എന്നും പറഞ്ഞ് തിരിഞ്ഞുനടക്കാനൊരുങ്ങിയതും ദേ വരുന്നൂ ഒരു മാർച്ച്പാസ്റ്റ്. ഇത്തവണ കുണ്ടാമണ്ടികൾ ഒറ്റയ്ക്കല്ല. സ്കൂളില്‍ തല്ലിയവനെ കുറിച്ച് പരാതി ബോധിപ്പിക്കാൻ വരണ മാതിരി അച്ഛനും അമ്മയും ഒപ്പമുണ്ട്. ഒരുത്തന്‍ 'അച്ഛന്‍ പോയി തല്ലീട്ടു വാ'ന്നും പറഞ്ഞ് മതിലിനപ്പുറവും രണ്ടാമന്‍ 'ദേണ്ടെ ഇവളാ അച്ഛാ'ന്നും പറഞ്ഞ് മുന്നോട്ടും. അച്ഛന്‍ നല്ല ഗൗരവത്തിൽ 'നീ വാടാ മക്കളെ കൂടെ' എന്ന ഭാവത്തില്‍. അമ്മ പുറകേ 'നിനക്കെന്തിൻറെ കേടാടീ? എന്റെ പിള്ളേരെ തൊട്ടാലുണ്ടല്ലോ...'

   ''പാവം ഞാന്‍ പടമെടുക്കുക എന്നതിനപ്പുറം ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല പൂച്ചമ്മേ'' ഞാന്‍ സമസ്താപരാധം ഏറ്റുപറഞ്ഞു. "പോട്ടെടീ ആ പെണ്ണ് മാപ്പ് പറഞ്ഞില്ലേ" എന്നും പറഞ്ഞ് അച്ഛന്‍ പൂച്ച റോഡിലേക്കിറങ്ങി.'

   അപ്പോ ദേ ഒരു പുന്നാരം "അമ്മേ എനിച്ചിനീം ഉറങ്ങണം. ഈ ചേച്ചീനെ നോക്കിച്ചോണേ" എന്റെ മുന്നില്‍ ജാഡ കാണിക്കാൻ ഒരു കിടപ്പും. കണ്ണു തെറ്റിയാൽ ഓൾടെ മോനെ ഞാന്‍ വിഴുങ്ങി കളയും എന്ന മട്ടില്‍ അമ്മേടെ കാവലും.

   ഞാൻ വിടുമോ? "പൂച്ചമ്മേ ങ്ങളെ കണ്ടാല്‍ ഇത്രേം വലിയ മക്കളുണ്ടെന്നു പറയൂലാ ട്ടാ. ഞാന്‍ നിങ്ങടെ രണ്ടു പടമെടുത്തോട്ടെ?"

   പൂച്ചമ്മ ഫ്ലാറ്റ്. ഫോട്ടോയ്ക്കു പോസ് ചെയ്തു. പടമെടുത്ത് ഞാന്‍ തിരിയുമ്പോ ഒരു പിൻവിളി "ടീ കൊച്ചേ ആ പടങ്ങള്‍ എനിക്കൊന്നു മെയില്‍ ചെയ്തേര്. എഫ് ബീല് പ്രൊഫൈൽ പിക്ചർ മാറ്റീട്ടു കുറേ ദിവസായി"

'എന്നാലും എന്റെ പൂച്ചമ്മേ..........!'
 
-ശ്രീ

സ്നേഹസ്പര്‍ശം

   കളിയില്‍ ഹരം പിടിച്ചിരിക്കുന്ന മോളെ ഒപ്പം വരാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുന്നത്‌ കേട്ടു കൊണ്ടാണ് അച്ഛന്‍ വന്നത്.

“അവള്‍ അവിടിരുന്നു കളിച്ചോട്ടെ കുട്ടീ നമുക്ക് പോയി വരാം”

“കുറച്ചു കഴിഞ്ഞ് അവള്‍ വഴക്കുണ്ടാക്കിയാലോ അച്ഛാ?”
അച്ഛന്‍ അമ്മയെ നോക്കി ഒന്നു ചിരിച്ചു. ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്ള ചിരി. അച്ഛന്‍റെ ബൈക്കിനു പുറകില്‍ ഇരിക്കുമ്പോഴും മോള് കരയുമോന്നായിരുന്നു ചിന്ത മുഴുവന്‍. വല്ലാത്ത വാശിക്കാരിയാണ്‌. എപ്പോഴും ഞാന്‍ കൂടെയുണ്ടാവണം. അമ്മയ്ക്കാണെങ്കില്‍ കൂടെ ഓടാന്‍ കാലും വയ്യാണ്ടിരിക്കയാ.

   അച്ഛന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. 
“എന്താ കുട്ടീ നിന്‍റെ മനസിപ്പൊഴും വീട്ടിലാ? നിന്‍റെ അമ്മയില്ലേ അവളുടെ കൂടെ! നീ ഈ പ്രായത്തില്‍ ഇതിനെക്കാള്‍ വാശിക്കാരിയായിരുന്നു.”

   ചാലക്കമ്പോളത്തിലേക്ക് കയറുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനിന്ന് കൈ നീട്ടി. എല്ലാം മറന്ന് പഴയ പാവാടക്കാരിയായ നിമിഷം. അച്ഛന്‍റെ കയ്യില്‍ തൂങ്ങി കിലുകിലെ വര്‍ത്തമാനം പറഞ്ഞ് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഒന്ന് രണ്ടു പരിചയക്കാര്‍ കുശലം പറഞ്ഞു കടന്നു പോയി.

   തിരികെ വരുന്ന വഴി ജയലക്ഷ്മിക്ക് മുന്നില്‍ ഒരു കള്ളച്ചിരിയോടെ അച്ഛന്‍ വണ്ടി നിറുത്തി. ചുരിദാര്‍ കൂമ്പാരത്തിലേക്ക് ഊളിയിടുന്ന എന്നെ നോക്കി അച്ഛന്‍ അതെ ചിരിയോടെയിരുന്നു. ട്രയല്‍ റൂമിലേക്കും തിരിച്ചും പലവട്ടം പോയി വരുമ്പോള്‍ മുന്‍പ് പരാതി പറയുന്ന അമ്മയോട്  അച്ഛന്‍ പറയാറുള്ള മറുപടി ഓര്‍ത്തുപോയി. 
“ന്‍റെ മോള് സുന്ദരിയല്ലേ ശാന്തേ. ചേരാത്ത വേഷം ധരിച്ച് അവളുടെ ഭംഗി കുറയേണ്ട.”
ഒടുവില്‍ ഇഷ്ടപ്പെട്ട ഒരെണ്ണം ധരിച്ച് അച്ഛനു മുന്നില്‍ വന്നപ്പോളുണ്ട്‌ മനസറിഞ്ഞ പോലെ അച്ഛന്‍ പറയുന്നു. 
 
“അപ്പോ ഇതങ്ങ് ഇട്ടോണ്ട് പോവല്ലേ”

“നീ ജയന്‍റെ കൂടെ ഷോപ്പിങ്ങിനു പോവുമ്പോഴും ഇങ്ങനെ തന്നെയാണോ കുട്ടീ കാട്ടുക?” പടിയിറങ്ങവേ അച്ഛന്‍റെ ചോദ്യം.

“ഇല്ലച്ഛാ അപ്പോ ഞാന്‍ ഒക്കെ പോതിഞ്ഞന്നെ വാങ്ങും. ഇല്ലേല്‍ അപ്പോ വരും ഇതൊക്കെ അച്ഛന്‍ പഠിപ്പിച്ചതാണെന്ന പരാതി.”

“അല്ലാ ഉണ്ണിമോളിതുവരെ വഴക്കുണ്ടാക്കിയ ലക്ഷണമില്ലല്ലോ കുട്ടീ. ശാന്ത വിളിച്ചേയില്ലല്ലോ” കളി പറഞ്ഞ അച്ഛനെ പരിഭവം നിറച്ചു നോക്കി ബൈക്കിനു പിന്നിലിരുന്നു. 
 
“നാളെ അച്ഛന്‍ കൂടെ വരണോ കുട്ട്യേ? ഉണ്ണിയേം കൊണ്ട് നീ തനിയെ”

“വേണ്ടച്ചാ ഞങ്ങള് പൊയ്ക്കോളാം. ജയേട്ടന്‍ സ്റ്റേഷനില്‍ വരുമല്ലോ” അച്ഛന്‍ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പ് മറുപടി പറയുമ്പോള്‍ സുഖല്യാത്ത അച്ഛനെ എന്തിനേ ഇത്രദൂരം യാത്ര ചെയ്യിക്കണേ എന്നായിരുന്നു മനസ്സില്‍..

   പെട്ടെന്നാണ് ഒരു ബസ്‌ ചേര്‍ന്ന് പോയതും ബൈക്കൊന്നു വെട്ടി വിറച്ചതും. എവിടോക്കെയോ നീറിപ്പുകയുന്ന വേദന. കണ്ണുകള്‍ മുഴുക്കെ തുറക്കാനാവുന്നില്ല. ആരൊക്കെയോ ഓടിക്കൂടുന്നുണ്ട്. അച്ഛനെവിടെ? എന്താ സംഭവിച്ചത്? നീണ്ടുവരുന്ന ഒരു കൈ കണ്ടപ്പോള്‍ കോരിയെടുക്കാനാവുമെന്നു കരുതി. പക്ഷെ നീട്ടിയ കൈകളിലെ മൊബൈല്‍ ക്യാമറയില്‍ എന്‍റെ ചിത്രം പകര്‍ത്തുകയാണെന്നറിഞ്ഞപ്പോള്‍ ആശ്വാസത്തിന്‍റെ സ്ഥാനത്ത് ഭീതി ചേക്കേറുന്നതറിഞ്ഞു. കണ്ണുകളില്‍ ഇരുട്ട് മൂടുന്നതിനിടയിലും വിറയ്ക്കുന്ന ഒരു കരസ്പര്‍ശം തിരിച്ചറിഞ്ഞു. ഒപ്പം വിറയാര്‍ന്ന വാക്കുകളും...”എന്‍റെ മോള്‍...... ദയവുചെയ്ത് ആരെങ്കിലും എന്‍റെ കുട്ടിയെ ഒന്ന് ആശുപത്രിയിലെത്തിക്കുമോ?”

-ശ്രീ

ചോരയുടെ മണം



            നഗരത്തില്‍ ബസിറങ്ങുമ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.ഏറെ നാളത്തെ ആഗ്രഹം അല്ല ആവശ്യം ഒരു വിളിപ്പാടകലെ നിറവേറ്റപ്പെടാന്‍ പോകുന്നു. സമയം ഒന്‍പത് ആയിട്ടേ ഉള്ളൂ. ബസ്‌സ്റ്റോപ്പില്‍ നിന്ന് നടന്നു പോകാവുന്ന ദൂരമേയുള്ളൂ. പത്തുമണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം തന്നിരിക്കുന്നത്. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. നന്നായി വിശക്കുന്നുണ്ട്. പോക്കെറ്റിന്‍റെ അവസ്ഥ നോക്കിയപ്പോള്‍ ഒരു ചായയില്‍ ഒതുങ്ങുന്ന വിശപ്പേ ഉള്ളൂ എന്ന് സമാധാനിച്ചു. 

           പെട്ടെന്നാണ് എന്തോ തട്ടിത്തകര്‍ന്നു വീഴുന്ന ഒരു ശബ്ദം കേട്ടത്. ഞാനും ഓടിക്കൂടിയ ആള്‍ക്കൂട്ടത്തില്‍ ഒരാളായി. ഓവര്‍ടെക് ചെയ്ത ബസിന്‍റെ സൈഡില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടതാണ്. റോഡില്‍ തെറിച്ചു വീണുകിടക്കുന്ന അച്ഛനും മകളും. ചോരയില്‍ കുളിച്ചു കിടക്കുന്ന ആ പെണ്‍കുട്ടിയെ ഒന്നേ നോക്കിയുള്ളൂ. ചുറ്റും കൂടി നില്‍ക്കുന്നവരില്‍ ഒരു കാഴ്ച കാണുന്ന കൗതുകം. ആ ദയനീയ കാഴ്ചയ്ക്ക് നേരെ നീളുന്ന മൊബൈല്‍ക്യാമെറകള്‍. പോലീസ്സ്റ്റേഷനിലേക്കും ആംബുലന്‍സ് സര്‍വീസിലേക്കും ഫോണ്‍ ചെയ്യുന്നവര്‍. കൂട്ടത്തില്‍ ഒരു സ്ത്രീ മുന്നോട്ടുചെന്ന് ആ പെണ്‍കുട്ടിയെ താങ്ങിയെടുത്ത് മടിയില്‍ കിടത്തി.

           "ആരെങ്കിലും ഒരു വണ്ടി എടുക്കൂ. ഈ കുട്ടിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം" അവര്‍ ചുറ്റും കൂടി നില്‍ക്കുന്നവരോടായി പറയുന്നുണ്ടായിരുന്നു. തങ്ങള്‍ക്കു കിട്ടിയ ചിത്രത്തിന്‍റെ മിഴിവ് നോക്കുന്നവര്‍ അത് കേള്‍ക്കാഞ്ഞതോ കേട്ട മട്ടു നടിക്കാഞ്ഞതോ! ചോര കുതിച്ചൊഴുകുകയാണ്. ഇനിയും വൈകിയാല്‍.... റോഡിലേക്ക് ഇറങ്ങി ഓട്ടോയ്ക്ക് കൈ കാട്ടിയ ഞാന്‍ പെട്ടെന്ന് ഒരു ഉള്‍വിളി തോന്നിയ പോലെ കൈ പിന്‍വലിച്ചു. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയില്‍ പോയാല്‍ കൂടിക്കാഴ്ച? ആരുടെയൊക്കെ കാലുപിടിച്ചിട്ടാണ് ഈ ജോലി ഉറപ്പാക്കിയത്. ഈ അവസരം നഷ്ടമായാല്‍.... 

           എം ബി എ യ്ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ സന്തോഷത്തെക്കാളേറെ അഹങ്കാരമായിരുന്നു. കാശിനു ബുദ്ധിമുട്ടി മകനെ നഗരത്തിലയച്ചു പഠിപ്പിക്കുന്നതിന് കുറ്റപ്പെടുത്തിയ നാട്ടുകാരുടെ മുന്നില്‍ അഭിമാനത്തോടെ "എന്‍റെ മകനെ അവനിഷ്ടമുള്ളിടത്തോളം ഞാന്‍ പഠിപ്പിക്കും" എന്ന് പറഞ്ഞ അച്ഛന്‍ പോലും കുറ്റപ്പെടുത്തലിലേയ്ക്കും പരിഹാസത്തിലേയ്ക്കും വഴിമാറിയിരിക്കുന്നു. എനിക്ക് വേണ്ടി അടുക്കളകോണിലൊതുങ്ങി കൂടിയ സഹോദരിയുടെ നിശ്വാസങ്ങള്‍ ചുട്ടുപൊള്ളിക്കുന്നു. പ്രാര്‍ഥനകളും വഴിപാടുകളുമായി അമ്മയും അമ്മമ്മയും. കാണുമ്പോഴൊക്കെ ഇത്രേം പഠിച്ചിട്ടും ജോലിയൊന്നുമായില്ലേ എന്ന് ചോദിക്കുന്ന പരിചയക്കാരുടെ ശബ്ദത്തില്‍ പരിഹാസമോ സഹതാപമോ... വേര്‍തിരിച്ചറിയാനാവുന്നില്ല. അഭ്യസ്തവിദ്യനായ തൊഴില്‍രഹിതന്‍റെ കഥകളിലെ മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്ന കാമുകി മാത്രം ഇല്ല അത്രയും ആശ്വാസം.

           പെട്ടെന്നുണ്ടായ വെളിപാടില്‍ പിന്‍വിളിയെ അവഗണിച്ച് മുന്നോട്ട് നീങ്ങി. കാലുകള്‍ക്ക് സാമാന്യത്തിലധികം ഭാരം;മനസ്സിനും... വേണ്ടപ്പെട്ടവരെ കണ്ട് ജോലി നേരത്തെ ഉറപ്പാക്കിയതിനാല്‍ കൂടിക്കാഴ്ച ഒരു ചടങ്ങ് മാത്രമായി. നിയമനക്കത്ത് നെഞ്ചോടടുക്കി പിടിച്ച് പടികളിറങ്ങുമ്പോള്‍ ചിന്തകള്‍ വീണ്ടും ചോരയില്‍ കുളിച്ച പെണ്‍കുട്ടിയുടെ ദയനീയ രോദനങ്ങളില്‍ ഉടക്കി. 

           രാവിലെ നടന്ന അപകടത്തില്‍ പെട്ടവര്‍ക്ക് എന്തുസംഭവിച്ചു എന്നാ ചോദ്യത്തിന് കടക്കാരന്‍ നിസ്സംഗനായി മറുപടി നല്‍കി. "ഓ ആ കൊച്ച് മരിച്ചുപോയി. അങ്ങേര് ഏതോ ആശുപത്രിയില്‍ ആണെന്ന് കേട്ടു." ഒരു കുറ്റബോധം കൂടുതല്‍ ചോദിക്കുന്നതില്‍ നിന്ന് എന്നെ വിലക്കി.

           മടക്കയാത്രയിലുടനീളം അപകടസ്ഥലത്തെ വിവിധ ദൃശ്യങ്ങള്‍ മനസിലൂടെ കടന്നുപോയി. വളരെ വൈകി വീട്ടിലെത്തിയപ്പോഴും ആഹാരം വിളമ്പി ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മയെ കണ്ടപ്പോഴാണ് ഇന്നത്തെ ദിവസം ഒരു ചായ പോലും കുടിച്ചിട്ടില്ലെന്ന് ഓര്‍ത്തത്. കൈ കഴുകുമ്പോള്‍ ചോരയുടെ മനംമടുപ്പിക്കുന്ന ഗന്ധം. എത്ര കഴുകിയിട്ടും മാറാത്ത പോലെ.

           "വേണ്ടമ്മേ വൈകുമെന്നോര്‍ത്തപ്പോള്‍ ഞാന്‍ ആഹാരം കഴിച്ചു" അമ്മയോട് കള്ളം പറഞ്ഞ് മുറിയിലേക്ക് നീങ്ങുമ്പോള്‍ നിയമനക്കത്ത് കയ്യിലിരുന്നു വിറയ്ക്കുന്നുണ്ടായിരുന്നു.

-ശ്രീ

Friday, September 6, 2013

സദാചാരക്കണ്ണുകള്‍...



തിരക്കൊഴിഞ്ഞ തീവണ്ടിയാപ്പീസില്‍ യാത്രക്കാര്‍ക്കായുള്ള കാത്തിരിപ്പ്‌ കസേരയിലൊന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്ന നിന്നെ ദൂരെ നിന്നേ ഞാന്‍ തിരിച്ചറിഞ്ഞു, നീ എന്നേയും. എന്നിട്ടും മുഖപുസ്തകത്തിലെ പരിചയം മാത്രമല്ലേയുള്ളൂ എന്ന തോന്നലില്‍ മുറുകെ പിടിച്ച് എന്നെ കബളിപ്പിക്കാമെന്ന് നീ വെറുതെ വ്യാമോഹിച്ചു. ഞാന്‍ അടുത്തെത്തിയിട്ടും പാളങ്ങളിലേക്ക് അലസമായി നോക്കിയിരുന്നു നീ അപരിചിതത്ത്വം കടം വാങ്ങി. നേരെ മുന്നില്‍ വന്നുനിന്ന് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ പിണഞ്ഞ അമളി ഒരു ചിരിയില്‍ ഒതുക്കി നീ ഉഷാറായി. നമ്മുടെ സൗഹൃദസ്പര്‍ശത്തിന്‍റെ ഊഷ്മളതയിലേക്ക് നിര്‍ത്തിയിട്ട തീവണ്ടിയുടെ ജാലക കണ്ണുകളിലെ സദാചാരം ആഴ്ന്നിറങ്ങുമ്പോള്‍ നീ വാചാലനാവുകയായിരുന്നു. ഇവിടേയ്ക്കു വരേണ്ടി വന്ന സാഹചര്യം... തൊട്ടടുത്ത നിമിഷത്തില്‍ കയ്യിലിരുന്ന ആഴ്ച്ചപ്പതിപ്പിനെകുറിച്ച്...ഒക്കെ... അപ്പോഴും പരിചിത മുഖങ്ങള്‍ക്കായി ഉഴറുന്ന കപടസദാചാരം എന്നെ പൊള്ളിക്കുകയായിരുന്നു. ഒരു ദൂരം ഒപ്പം നടന്നപ്പോള്‍ ഒരകലം കുറയാതെ സൂക്ഷിച്ചതും ഈ കപടസദാചാരം തന്നെ. ചായമേശയിലേക്ക്‌ ഒളിഞ്ഞുനോക്കുന്ന കണ്ണുകളും തെറിച്ചു വീഴുന്ന വാക്കുകളില്‍ പ്രണയം പരതുന്ന കാതുകളും നീ കണ്ടില്ല. ഒടുവില്‍ വേഗം കാലുകളിലാവാഹിച്ച ഘടികാരസൂചികള്‍ പകര്‍ന്നുതന്ന അസ്വസ്ഥതയുമായി യാത്രാമൊഴി... അപ്പോഴും എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു സദാചാരക്കണ്ണുകള്‍.....

- by ശ്രീ

Friday, April 12, 2013

A WALK TO REMEMBER


A WALK TO REMEMBER

Let me be in your arms forever
And make me free from every fear
Share my hopes, dreams and tears
And make me smile with your eyes
Let me hear your voice all day
For it drives my pains away
Come dear break my loneliness
For you hold the key to happiness
You are the one who feels my passions
And hold the power to heal my emotions
Come let us walk together
For it makes life ever better.

-Sree

Tuesday, March 26, 2013

മണ്ണും മതങ്ങളും ചെയ്തത്

മണ്ണും മതങ്ങളും ചെയ്തത്...
-----------------------------------------------



















മനുഷ്യന്‍ മണ്ണിനെ സ്നേഹിച്ചു 
മതങ്ങള്‍ മനുഷ്യനെയും 
മതങ്ങള്‍ മനസ്സില്‍ പാകിയ 
സ്നേഹബീജങ്ങള്‍ വളര്‍ന്നു
മണ്ണില്‍ പൊന്നു വിളഞ്ഞു
മനസ്സുകളിലും.....

-------------------------------------------
പിന്നീടെപ്പോഴോ
ചുവന്ന മഴ പെയ്തു
-------------------------------------------

മനുഷ്യന്‍ മതങ്ങളെ സ്നേഹിച്ചു
മണ്ണിനെ മറന്നു
മതങ്ങള്‍ മനസ്സില്‍ പാകിയ 
വിഷബീജങ്ങള്‍ വളര്‍ന്നു
മണ്ണിനെ കരിനിഴല്‍ മൂടി
മനസ്സുകളെയും.....

-ശ്രീ

എന്‍റെ പ്രണയത്തിന്

എന്‍റെ പ്രണയത്തിന്...

------------------------------
















തീവ്രദുഖത്തിന്‍റെ തീനാമ്പുകള്‍ എന്നെ വിഴുങ്ങുമ്പോഴും
ഒരു നേര്‍ത്ത ജ്വാല പോലും നിന്നെ പൊള്ളിക്കരുത്
വേദനയുടെ ആഴങ്ങളില്‍ ഞാന്‍ ആഴ്ന്നുപോകുമ്പോഴും
സന്തോഷത്തിന്‍റെ തീരങ്ങള്‍ നിനക്കായി കാത്തിരിക്കണം
ഉണങ്ങാത്ത മുറിവുകള്‍ ചോര വാര്‍ക്കുമ്പോഴും
നിന്‍റെ ഹൃദയത്തില്‍ ഒരു പോറല്‍ പോലും ഏല്‍ക്കരുത്
ഒടുവില്‍ ഞാന്‍ ഓര്‍മ്മയായ് മറയുമ്പോഴും
നിന്‍ മിഴിക്കോണുകളില്‍ നനവുണ്ടാകരുത്
നീയെന്‍റെ സ്വപ്നം നീയെന്‍റെ പുണ്യം
നിനക്കായി നിറയ്ക്കുന്നു ഞാനീ മധുചഷകം...

-ശ്രീ


പരിഭാഷപ്പെടുത്താന്‍ ഒരു എളിയ ശ്രമം

For My Love…
--------------------
The fire of agony may burn me,
 but not a single flame to reach you
I may sink into the depth of pain,
leaving you on the shore of happiness
Bleeding wounds are there in mine,
but not a scratch to hurt your heart
At last when I fade in Memories,
no tears to wet your eyelashes
You are my dream, My fortune,
and I fill this glass of wine for you.

-sree

ഹെല്‍മെറ്റ്‌ കഥകള്‍ ഭാഗം (1)


ഓര്‍മ്മപ്പെടുത്തല്‍-------------------------


രാവിലെ ഓഫീസില്‍ പോണ വഴി കണ്ടു ടൌണില്‍ പോലീസ് ചെക്കിംഗ്. മനസ്സില്‍ പറഞ്ഞു 'ഏമാന്മാര്‍ മാര്‍ച്ച് മുപ്പത്തിഒന്നിന് മുന്‍പ് ക്വോട്ട തികയ്ക്കാന്‍ ഇറങ്ങീരിക്കുവാ.'

--------------------------------------------------------------------

വൈകുന്നേരം അത്യാവശ്യമായി മഞ്ഞാടി എന്ന സ്ഥലം വരെ പോകണം. കതകുപൂട്ടാന്‍ നേരം ഓര്‍ത്തു 'രാവിലെ ഏമാന്മാരെ കണ്ടതല്ലേ ഇരിക്കട്ടെ ഹെല്‍മെറ്റ്‌ ഒരു മുന്‍കരുതലായി.' ബാഗിനോട് ചേര്‍ന്നിരിക്കാന്‍ ഹെല്‍മെറ്റിന്‍റെ നാണം കണ്ടപ്പോള്‍ പഴയ പ്രൈമറി ക്ലാസ് ഓര്‍മ വന്നു. 'ആങ്കുട്ട്യോള്‍ടെ അടുത്തിരിക്കേണ്ടി വരുമ്പോഴ്......ഉം....

'ടൌണ്‍ വഴി പോയാല്‍ അത്ര പന്തിയാവില്ല. അല്പം വളഞ്ഞ വഴി തന്നെ ആയിക്കോട്ടെ...' ഇന്‍ഡികേറ്റര്‍ തുടര്‍ച്ചയായി കരഞ്ഞു. മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വെയിസ്ടിന്റേം ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുമ്പോഴും സമാധാനിച്ചു...'ഏമാന്മാരുടെ കണ്ണില്‍ പെടില്ലല്ലോ...'

'മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ്‌ കളിയോ മറ്റോ ആണെന്ന് തോന്നുന്നു. എത്രയാ ബൈക്കുകള്‍!!...'! ഒരു പയ്യന്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന കണ്ടപ്പോള്‍ വായിനോക്കിയെന്നു മനസ്സില്‍ പറഞ്ഞു (അവന്‍ മനസ്സില്‍ പറഞ്ഞതു എന്താണെന്ന് വളരെ താമസിയാതെ എനിക്ക് ബോധ്യമായി).

നേരെ നോക്കിയത് നീട്ടിയ കയ്യിലേക്കും  കാക്കിയിട്ട ചിരിച്ച മുഖത്തേക്കും. "ഒരു നൂറു രൂപേം കൂടി എടുത്തോണ്ട് പോരെ".

വണ്ടി എടുക്കുമ്പോള്‍ പുറകീന്ന് ഒരോര്‍മ്മപ്പെടുത്തല്‍.... "വല്ലപ്പോഴും അതൊന്നു എടുത്ത് തലേല്‍ വയ്ക്കുന്നത് നല്ലതാ ട്ടോ..."


-ശ്രീ