Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

Saturday, September 28, 2013

ഹെല്‍മെറ്റ്‌ കഥകള്‍(ഭാഗം (2)

വീണ്ടും ഹെല്‍മെറ്റില്ലാത്ത ഒരു ദിവസം..... ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു സുഹൃത്തിന്‍റെ അമ്മായിഅച്ഛന്‍ തലേന്ന് മരിച്ച വിവരം അറിയുന്നത്. അടക്കം കഴിഞ്ഞെങ്കിലും അവിടെ വരെ പോകേണ്ട സാമാന്യമര്യാദ ഉണ്ടല്ലോ. തൊട്ടടുത്തായത് കൊണ്ട് കയ്യും വീശി പോകുന്നതിന്‍റെ സുഖം ആസ്വദിക്കാന്‍ തീരുമാനിച്ചു. പോയി അനുശോചനം രേഖപ്പെടുത്തി തിരികെ വരുന്ന വഴിയില്...‍ വളവു തിരിഞ്ഞതും നില്‍ക്കുന്നു ഏമാന്മാര്‍... എന്നെ കണ്ടപ്പോള്‍ മ്മടെ ഏമാന് ഒരു ആക്കിയ ചിരി. കൈ കാണിച്ചു. ഞാന്‍ ചമ്മിയ ചിരിയോടെ വണ്ടി നിര്‍ത്തി. സൈഡിലോട്ടു ഒതുക്കീട്ടു വാന്ന് ഏമാന്‍..

"ഓ..."മ്മള് അനുസരണയോടെ വണ്ടി ഒതുക്കി ഏമാന്‍റെ വണ്ടിക്ക് അടുത്തെത്തി. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്നേ അങ്ങോട്ട്‌ പറഞ്ഞു..

"സര്‍ ഞാന്‍ ഒരു മരണവീട്ടില്‍ പോയിട്ട് വരുകയാ...ഇവിടെ തൊട്ടടുത്താ...അതുകൊണ്ട് ഹെല്‍മെറ്റ്‌ എടുത്തില്ലാ..."

"സാരമില്ല ഒരു നൂറു രൂപാ ഇങ്ങെടുത്തോ..."

"സര്‍ മരണവീട്ടില്‍ പോയതല്ലേ ഞാന്‍ ബാഗ് എടുത്തിട്ടില്ല..."

"എങ്കില്‍ ആ ലൈസെന്‍സ് ഒന്ന് കാണിച്ചേ..."

"അതും ബാഗിലാ സര്‍ രണ്ടു മിനിറ്റ് ദേ ആ കാണുന്നതാ എന്‍റെ ഓഫീസ് ഞാന്‍ എടുത്തിട്ട് വരാം..."

"വേണ്ട ബുദ്ധിമുട്ടണ്ട ആ വണ്ടീടെ നമ്പര്‍ ഒന്ന് പറഞ്ഞേ..."

എന്‍റെ ആലോചന കണ്ടിട്ടാവും ഏമാന്‍റെ കൂട്ടുകക്ഷീടെ കമെന്റ്..."വണ്ടിക്ക് ബുക്കും പേപ്പറും ഒക്കെ ഉണ്ടോ എന്തോ ആര്‍ക്കറിയാം...!"

-ശ്രീ

Friday, September 6, 2013

സദാചാരക്കണ്ണുകള്‍...



തിരക്കൊഴിഞ്ഞ തീവണ്ടിയാപ്പീസില്‍ യാത്രക്കാര്‍ക്കായുള്ള കാത്തിരിപ്പ്‌ കസേരയിലൊന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്ന നിന്നെ ദൂരെ നിന്നേ ഞാന്‍ തിരിച്ചറിഞ്ഞു, നീ എന്നേയും. എന്നിട്ടും മുഖപുസ്തകത്തിലെ പരിചയം മാത്രമല്ലേയുള്ളൂ എന്ന തോന്നലില്‍ മുറുകെ പിടിച്ച് എന്നെ കബളിപ്പിക്കാമെന്ന് നീ വെറുതെ വ്യാമോഹിച്ചു. ഞാന്‍ അടുത്തെത്തിയിട്ടും പാളങ്ങളിലേക്ക് അലസമായി നോക്കിയിരുന്നു നീ അപരിചിതത്ത്വം കടം വാങ്ങി. നേരെ മുന്നില്‍ വന്നുനിന്ന് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ പിണഞ്ഞ അമളി ഒരു ചിരിയില്‍ ഒതുക്കി നീ ഉഷാറായി. നമ്മുടെ സൗഹൃദസ്പര്‍ശത്തിന്‍റെ ഊഷ്മളതയിലേക്ക് നിര്‍ത്തിയിട്ട തീവണ്ടിയുടെ ജാലക കണ്ണുകളിലെ സദാചാരം ആഴ്ന്നിറങ്ങുമ്പോള്‍ നീ വാചാലനാവുകയായിരുന്നു. ഇവിടേയ്ക്കു വരേണ്ടി വന്ന സാഹചര്യം... തൊട്ടടുത്ത നിമിഷത്തില്‍ കയ്യിലിരുന്ന ആഴ്ച്ചപ്പതിപ്പിനെകുറിച്ച്...ഒക്കെ... അപ്പോഴും പരിചിത മുഖങ്ങള്‍ക്കായി ഉഴറുന്ന കപടസദാചാരം എന്നെ പൊള്ളിക്കുകയായിരുന്നു. ഒരു ദൂരം ഒപ്പം നടന്നപ്പോള്‍ ഒരകലം കുറയാതെ സൂക്ഷിച്ചതും ഈ കപടസദാചാരം തന്നെ. ചായമേശയിലേക്ക്‌ ഒളിഞ്ഞുനോക്കുന്ന കണ്ണുകളും തെറിച്ചു വീഴുന്ന വാക്കുകളില്‍ പ്രണയം പരതുന്ന കാതുകളും നീ കണ്ടില്ല. ഒടുവില്‍ വേഗം കാലുകളിലാവാഹിച്ച ഘടികാരസൂചികള്‍ പകര്‍ന്നുതന്ന അസ്വസ്ഥതയുമായി യാത്രാമൊഴി... അപ്പോഴും എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു സദാചാരക്കണ്ണുകള്‍.....

- by ശ്രീ

Tuesday, March 26, 2013

ഹെല്‍മെറ്റ്‌ കഥകള്‍ ഭാഗം (1)


ഓര്‍മ്മപ്പെടുത്തല്‍-------------------------


രാവിലെ ഓഫീസില്‍ പോണ വഴി കണ്ടു ടൌണില്‍ പോലീസ് ചെക്കിംഗ്. മനസ്സില്‍ പറഞ്ഞു 'ഏമാന്മാര്‍ മാര്‍ച്ച് മുപ്പത്തിഒന്നിന് മുന്‍പ് ക്വോട്ട തികയ്ക്കാന്‍ ഇറങ്ങീരിക്കുവാ.'

--------------------------------------------------------------------

വൈകുന്നേരം അത്യാവശ്യമായി മഞ്ഞാടി എന്ന സ്ഥലം വരെ പോകണം. കതകുപൂട്ടാന്‍ നേരം ഓര്‍ത്തു 'രാവിലെ ഏമാന്മാരെ കണ്ടതല്ലേ ഇരിക്കട്ടെ ഹെല്‍മെറ്റ്‌ ഒരു മുന്‍കരുതലായി.' ബാഗിനോട് ചേര്‍ന്നിരിക്കാന്‍ ഹെല്‍മെറ്റിന്‍റെ നാണം കണ്ടപ്പോള്‍ പഴയ പ്രൈമറി ക്ലാസ് ഓര്‍മ വന്നു. 'ആങ്കുട്ട്യോള്‍ടെ അടുത്തിരിക്കേണ്ടി വരുമ്പോഴ്......ഉം....

'ടൌണ്‍ വഴി പോയാല്‍ അത്ര പന്തിയാവില്ല. അല്പം വളഞ്ഞ വഴി തന്നെ ആയിക്കോട്ടെ...' ഇന്‍ഡികേറ്റര്‍ തുടര്‍ച്ചയായി കരഞ്ഞു. മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വെയിസ്ടിന്റേം ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുമ്പോഴും സമാധാനിച്ചു...'ഏമാന്മാരുടെ കണ്ണില്‍ പെടില്ലല്ലോ...'

'മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ്‌ കളിയോ മറ്റോ ആണെന്ന് തോന്നുന്നു. എത്രയാ ബൈക്കുകള്‍!!...'! ഒരു പയ്യന്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന കണ്ടപ്പോള്‍ വായിനോക്കിയെന്നു മനസ്സില്‍ പറഞ്ഞു (അവന്‍ മനസ്സില്‍ പറഞ്ഞതു എന്താണെന്ന് വളരെ താമസിയാതെ എനിക്ക് ബോധ്യമായി).

നേരെ നോക്കിയത് നീട്ടിയ കയ്യിലേക്കും  കാക്കിയിട്ട ചിരിച്ച മുഖത്തേക്കും. "ഒരു നൂറു രൂപേം കൂടി എടുത്തോണ്ട് പോരെ".

വണ്ടി എടുക്കുമ്പോള്‍ പുറകീന്ന് ഒരോര്‍മ്മപ്പെടുത്തല്‍.... "വല്ലപ്പോഴും അതൊന്നു എടുത്ത് തലേല്‍ വയ്ക്കുന്നത് നല്ലതാ ട്ടോ..."


-ശ്രീ