Showing posts with label നുറുങ്ങുകള്‍. Show all posts
Showing posts with label നുറുങ്ങുകള്‍. Show all posts

Wednesday, April 9, 2014

പൂച്ചപ്പുരാണം - മൂന്നാം ഭാഗം


           ഉഷച്ചേച്ചിയുടെ സിറ്റൌട്ടില്‍ വല്യ ഗമേല് വാലും പൊക്കി നടക്കുകയായിരുന്നു മ്മടെ പൂച്ചച്ചന്‍. ചെടിക്കു നനയ്ക്കാനിറങ്ങിയ എന്നെ കണ്ടതും വാല് ഒന്നുകൂടി പൊക്കിപ്പിടിച്ചു.

'കണ്ടോടീ നീയല്ലേ ഞങ്ങളെ വീട്ടിനകത്തു കയറ്റാത്തെ. ഉഷച്ചേച്ചിയെ കണ്ടുപഠിക്കെടീ" എന്നാണു മുഖഭാവം.

'വേല കയ്യിലിരിക്കട്ടെ' എന്ന് ഞാനും ഒന്നു തലയാട്ടി. അപ്പോഴാണ്‌ ഉണ്ണിച്ചേട്ടന്‍റെ സ്കൂട്ടര്‍ ഗേറ്റ് കടന്നു വന്നതും ഒരു പ്ലാസ്റിക് കവര്‍ ചേട്ടന്‍ ചേച്ചിക്കു കൈമാറിയതും. 

'ഡീ പെണ്ണേ, പൊരിച്ച കോയീന്‍റെ മണം' എന്നു സിനിമാസ്റ്റൈലില്‍ പറഞ്ഞ് എന്നെ കണ്ണിറുക്കി കാട്ടി പൂച്ചച്ചന്‍ ഉഷച്ചേച്ചിയുടെ പുറകേ അകത്തേയ്ക്കു വച്ചടിച്ചു. മതില്‍ കടന്നെത്തിയ സ്നേഹപ്പങ്കു കഴിച്ച് ഏമ്പക്കവും വിട്ട് ഇരിക്കുമ്പോഴാണ് കണ്ണന്‍റെ വിളി,

"ആന്‍റീ ഒരു രസം കാണണേല്‍ വാ!"
രസം വേറൊന്നുമല്ല പാര്‍സേല്‍ കണ്ടപ്പോള്‍ മുതല്‍ ചേച്ചിയുടെ പുറകെ നടന്നു സ്വന്തം പങ്കു പിടിച്ചുവാങ്ങി കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു പൂച്ചച്ചന്‍.

"ചേട്ടാ"

ഒരു പിന്‍വിളിയില്‍ പൂച്ചച്ചന്‍റെ വിശപ്പ്‌ പമ്പ കടന്നു. പൊറോട്ടയും ചില്ലിചിക്കനും പ്രിയതമയ്ക്കായി നീക്കി വച്ചു മാറിനിന്നു ആ സ്നേഹധനനായ ഭര്‍ത്താവ്. പൂച്ചമ്മയാകട്ടെ ഒന്നു നിവര്‍ന്നു നോക്കുക പോലും ചെയ്യാതെ വെട്ടി വിഴുങ്ങുകയും.

"എടീ അവളു പെറ്റു കിടക്കുവല്ലിയോ! ഒരു കഷണം അവള്‍ക്കൂടെ വച്ചേക്ക്" പൂച്ചച്ചന്‍ നയത്തില്‍ അടുത്തുകൂടി.

"അല്ലേലും നിങ്ങള്‍ക്കാ സുന്ദരിക്കോതയോടാണ് പഥ്യം. ഞാന്‍ രണ്ടാമൂഴക്കാരിയാണല്ലോ. ഇന്നാ കൊണ്ടുക്കൊടുക്ക്." പരിഭവം പറഞ്ഞെങ്കിലും ഉള്ളതില്‍ മുഴുത്ത കഷണം നോക്കി പൂച്ചച്ചന്‍റെ അടുത്തേയ്ക്കു നീക്കിയിട്ടു പൂച്ചമ്മ. അതും കടിച്ചെടുത്തു പ്രഥമപത്നിയുടെ അടുത്തേയ്ക്കു തിരിച്ചു ആ ഭര്‍തൃപുംഗവന്‍.

'ങ്ങക്ക് വിശക്കണില്ലേ പൂച്ചച്ചാ?"

"അല്ലേലും എനിക്കീ ചില്ലി ചിക്കനോട് വല്യ ഇഷ്ടമില്ല കൊച്ചേ" എന്‍റെ ചോദ്യത്തിനുള്ള പൂച്ചച്ചന്‍റെ മറുപടിയില്‍ ഒരു ജന്മത്തിന്‍റെ സ്നേഹസുഗന്ധം. അപ്പോഴേക്കും പ്ലേറ്റ് നക്കിത്തുടയ്ക്കാനാരംഭിച്ചിരുന്ന പൂച്ചമ്മയുടെ നേരെ തിരിഞ്ഞു ഞാന്‍.

"എന്നാലും എന്‍റെ പൂച്ചമ്മേ നിങ്ങളെ ഇത്രയും സ്നേഹിക്കുന്ന ആ പൂച്ചച്ചനോട് എന്തിനാ എപ്പോഴും കടിച്ചുകീറി തിന്നാന്‍ നിക്കണേ?"

"അല്ല കൊച്ചേ അങ്ങേരു പറയണോ എന്നോട് അവള്‍ക്കും കൂടി കൊടുക്കണംന്ന്. അങ്ങിനൊരു വിചാരമില്ലേല് ആ മുഴുത്ത കഷണം ആദ്യമേ എനിക്കങ്ങു തിന്നാല്‍ പോരായിരുന്നോ? ഒന്നൂല്ലേലും അവളെന്‍റെ ചേച്ചിയല്ലേടീ പെണ്ണേ!" ഇതു പറയുമ്പോള്‍ ആ കുറുമ്പത്തിയുടെ കണ്‍കോണുകളില്‍ ഒരു നനവിന്‍റെ നിഴലാട്ടം. ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു തിരികെ നടന്ന എന്നെ പൂച്ചമ്മയുടെ ആത്മഗതം പിന്തുടര്‍ന്നെത്തി,

"ചട്ടീം കലോമായാല്‍ തട്ടീം മുട്ടീം ഇരിക്കും. കെട്ടിയോനെ കനകം കൊയ്യാന്നു കരുതി അന്യനാട്ടില്‍ പറഞ്ഞു വിട്ടിട്ടിരിക്കണ നിനക്കെങ്ങനറിയാനാ അതിന്‍റെയൊരു സുഖം!"

-ശ്രീ

പൂച്ചപ്പുരാണം രണ്ടാം ഭാഗം.

 
                        സന്ധ്യയ്ക്ക് ചെടികള്‍ക്കു നനയ്ക്കാനായി വെള്ളം എടുക്കാന്‍ പുറത്തെ പൈപ്പിനടുത്തേയ്ക്കു ചെന്നതാണ് ഞാന്‍. എവിടുന്നോ അടക്കിപ്പിടിച്ച വര്‍ത്തമാനവും ചിരിയും. ആളെ തപ്പി പിന്നാമ്പുറത്തേയ്ക്കു ചെന്നപ്പോ ദേ നമ്മുടെ പൂച്ചമ്മേം കെട്ട്യോനും മതിലിനു മുകളില്‍ മുഖത്തോടുമുഖം നോക്കി കിന്നാരം പറഞ്ഞു കിടക്കുന്നു. എന്തോ പറഞ്ഞു പൂച്ചമ്മ കെട്ട്യോനൊരു പഞ്ചാരനുള്ള് കൊടുക്കുമ്പോഴാ എന്‍റെ രംഗപ്രവേശം. 


"ചുമ്മാതിരിയെടീ ദേ ആ പെണ്ണ് നോക്കുന്നു." 

പൂച്ചച്ഛന്‍ പറഞ്ഞത് കേട്ടതും

 "സ്വര്‍ഗത്തിലെ കട്ടുറുമ്പായിട്ടു നിന്നെ എന്തിനാടീ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെഴുന്നള്ളിച്ചേ?" എന്ന മട്ടില്‍ പൂച്ചമ്മ എന്നെ തിരിഞ്ഞൊരു നോട്ടം. 

ചമ്മല്‍ പുറത്തു കാണിക്കാതെ ഞാന്‍ ചോദ്യം എറിഞ്ഞു,

 "പൂച്ചമ്മേ അന്നു ഞാന്‍ എടുത്തുതന്ന പ്രൊഫൈല്‍ പിക്ചര്‍ അങ്ങു ഹിറ്റായല്ലോ. ലൈക്‌ 1000 കഴിഞ്ഞത് ഞാന്‍ കണ്ടാരുന്നു."

"അതു പിന്നെ നീ എടുത്തോണ്ടൊന്നുമല്ല എന്‍റെ പടം എപ്പോ ഇട്ടാലും 1000 ലൈക്‌ ഉറപ്പാ."

"മരമോന്തയാണേലും അഹങ്കാരത്തിന് ഒട്ടും കുറവില്ല" 
ഞാന്‍ മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തേയ്ക്കു വന്നത് ഇങ്ങനെയാ, 

"അതുപിന്നെ നിങ്ങള് ഒരു ബ്യൂട്ടിക്വീന്‍ അല്ലേ!"

"നീ പറഞ്ഞത് ഇംഗ്ലീഷിലാണേലും എനിക്കു മനസ്സിലായി കേട്ടോടീ കൊച്ചേ. ങ്ങള് കേട്ടോ മനുഷ്യാ എന്നെ കണ്ടാല്‍ ഐശ്വര്യാറായിയെ പോലുണ്ടെന്നാ ഓള് പറഞ്ഞേ." പൂച്ചമ്മ ഒന്നൂടെ പൂച്ചച്ഛനോട് ചേര്‍ന്നിരുന്നു.

"അല്ല പൂച്ചമ്മേ അന്നു നമ്മളു കണ്ടേപ്പിന്നെ നിങ്ങള് ഒന്നൂടെ പെറ്റില്ലാരുന്നോ? ആ കുട്ട്യോളെവിടെ?"

"ഓ അതുങ്ങളെ ആ കെണ്ണാന്ത്രം പിടിച്ച മരപ്പട്ടി കടിച്ചു കൊന്നു കളഞ്ഞെടീ കൊച്ചേ. അവന്‍ പണ്ടാരടങ്ങി പോവത്തെ ഉള്ളൂ. കാലമാടന്‍."

"നിങ്ങടെ ആ മൂത്ത രണ്ടു ചെക്കന്മാരോ?"

"അവന്മാര് പെണ്ണു കേട്ടിയെപ്പിന്നെ അച്ചിവീട്ടിലാ താമസം. അച്ഛനും അമ്മേം ചത്തോ ഒണ്ടോന്നു പോലും അന്വേഷണം ഇല്ല. ങാ മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കണ്ടാന്നല്ലേ! ഒക്കേറ്റിനും ഒരു യോഗം വേണം."

"നിങ്ങള്‍ടെ ചേച്ചിക്കും ഉണ്ടാരുന്നല്ലോ രണ്ടു കുട്ടികള്‍. അവറ്റോളേം മരപ്പട്ടി കൊന്നോ?
"
"ആ അതുങ്ങളേം കൊണ്ടോയി. എന്നാലെന്താ ഓള് വീണ്ടും പള്ളേലാക്കീട്ടുണ്ട്." അതും പറഞ്ഞ് അര്‍ത്ഥഗര്‍ഭമായി പൂച്ചച്ഛനെ ഒരു നോട്ടവും ഇരുത്തി ഒരു മൂളലും.

"അതിരിക്കട്ടെ കൊച്ചേ നിന്‍റെ കെട്ട്യോന്‍റെ വിളീം പറച്ചിലുമൊക്കെ ഉണ്ടോ?"  പൂച്ചച്ഛന്‍ ഡാവിനു വിഷയം മാറ്റി.

"ഉം എന്നും വിളിക്കും."

"ഇനി എന്നാ ലീവിനു വരുന്നേ?"

"മെയ്‌ മാസത്തിലു വരാന്നാ പറയണേ."

"ഇങ്ങനെ വന്നും പോയും ഇരുന്നാ മതിയോ?" 

ചോദ്യത്തോടൊപ്പമുള്ള പൂച്ചച്ഛന്‍റെ കള്ളച്ചിരി പൂച്ചമ്മയ്ക്ക് അത്ര സുഖിച്ചില്ലാന്നു എനിക്ക് തോന്നിയതേ ഉള്ളൂ അപ്പോഴേക്കും പൂച്ചമ്മ എണീറ്റു കഴിഞ്ഞു.

"അതേ മനുഷ്യാ നിങ്ങളിവിടെ കിന്നാരോം പറഞ്ഞിരുന്നാലെ ആ മീന്‍കടക്കാരന്‍ കടയടച്ച് അയാള്‍ടെ പാട്ടിനു പോവും. എനിക്കാണേല്‍ അടുക്കളേല്‍ നൂറു കൂട്ടം പണിയുണ്ട്."
പറഞ്ഞു തീര്‍ന്നതും മതിലിനപ്പുറത്തേയ്ക്കു ചാടിയതും ഒന്നിച്ചു കഴിഞ്ഞു.

പിറകെ പൂച്ചച്ഛനും എഴുന്നേറ്റു,

 "ഞാമ്പോട്ടേ കൊച്ചേ ഇല്ലേല്‍ അവളു പിണങ്ങും. മറ്റോളാണേല്‍ ഗര്‍ഭിണിയും. ഇവള്‍ടെ താളത്തിനു തുള്ളിയില്ലേല്‍ ഞാനിന്നു പട്ടിണി കിടക്കേണ്ടി വരും."

-ശ്രീ

Tuesday, September 24, 2013

പൂച്ചപുരാണം



   മണി പതിനൊന്ന്. രണ്ടു കുസ്റുതികൾ സുഖശയനത്തിൽ. എന്റെ കാലൊച്ച ഒരാളെ ഉണർത്തി. .

"ശലൃം വന്നോളും ഓരോന്ന് " 

   അവന്റെ മുഖഭാവം അങ്ങിനെ ആയിരുന്നു. ഇതൊന്നും അറിയാതെ രണ്ടാമന്‍ അപ്പോഴും സുഖശയനം തന്നെ. കൂട്ടുകാരന്‍ വിളിച്ചുണർത്തിയപ്പോൾ അവനും സമ്മാനിച്ചു രൂക്ഷമായ ഒരു നോട്ടം. 'നിന്നെ കാണിച്ചു തരാടീ' എന്ന മട്ടില്‍ ഒറ്റ പോക്ക്. 'ഐകൃദാർഡൃം പ്രഖൃാപിച്ചുകൊണ്ട് രണ്ടാമനും. പോകുന്ന പോക്കില്‍ അവനും മറന്നില്ല 'നിന്നെ ഞാനെടുത്തോളാമെടീ' എന്ന മട്ടില്‍ ഒന്നു നോക്കാന്‍.

   "പോടേ പോടേ ഒരു മീൻതലയിൽ തീരുന്ന പിണക്കമല്ലേ ഉള്ളൂ" എന്നും പറഞ്ഞ് തിരിഞ്ഞുനടക്കാനൊരുങ്ങിയതും ദേ വരുന്നൂ ഒരു മാർച്ച്പാസ്റ്റ്. ഇത്തവണ കുണ്ടാമണ്ടികൾ ഒറ്റയ്ക്കല്ല. സ്കൂളില്‍ തല്ലിയവനെ കുറിച്ച് പരാതി ബോധിപ്പിക്കാൻ വരണ മാതിരി അച്ഛനും അമ്മയും ഒപ്പമുണ്ട്. ഒരുത്തന്‍ 'അച്ഛന്‍ പോയി തല്ലീട്ടു വാ'ന്നും പറഞ്ഞ് മതിലിനപ്പുറവും രണ്ടാമന്‍ 'ദേണ്ടെ ഇവളാ അച്ഛാ'ന്നും പറഞ്ഞ് മുന്നോട്ടും. അച്ഛന്‍ നല്ല ഗൗരവത്തിൽ 'നീ വാടാ മക്കളെ കൂടെ' എന്ന ഭാവത്തില്‍. അമ്മ പുറകേ 'നിനക്കെന്തിൻറെ കേടാടീ? എന്റെ പിള്ളേരെ തൊട്ടാലുണ്ടല്ലോ...'

   ''പാവം ഞാന്‍ പടമെടുക്കുക എന്നതിനപ്പുറം ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല പൂച്ചമ്മേ'' ഞാന്‍ സമസ്താപരാധം ഏറ്റുപറഞ്ഞു. "പോട്ടെടീ ആ പെണ്ണ് മാപ്പ് പറഞ്ഞില്ലേ" എന്നും പറഞ്ഞ് അച്ഛന്‍ പൂച്ച റോഡിലേക്കിറങ്ങി.'

   അപ്പോ ദേ ഒരു പുന്നാരം "അമ്മേ എനിച്ചിനീം ഉറങ്ങണം. ഈ ചേച്ചീനെ നോക്കിച്ചോണേ" എന്റെ മുന്നില്‍ ജാഡ കാണിക്കാൻ ഒരു കിടപ്പും. കണ്ണു തെറ്റിയാൽ ഓൾടെ മോനെ ഞാന്‍ വിഴുങ്ങി കളയും എന്ന മട്ടില്‍ അമ്മേടെ കാവലും.

   ഞാൻ വിടുമോ? "പൂച്ചമ്മേ ങ്ങളെ കണ്ടാല്‍ ഇത്രേം വലിയ മക്കളുണ്ടെന്നു പറയൂലാ ട്ടാ. ഞാന്‍ നിങ്ങടെ രണ്ടു പടമെടുത്തോട്ടെ?"

   പൂച്ചമ്മ ഫ്ലാറ്റ്. ഫോട്ടോയ്ക്കു പോസ് ചെയ്തു. പടമെടുത്ത് ഞാന്‍ തിരിയുമ്പോ ഒരു പിൻവിളി "ടീ കൊച്ചേ ആ പടങ്ങള്‍ എനിക്കൊന്നു മെയില്‍ ചെയ്തേര്. എഫ് ബീല് പ്രൊഫൈൽ പിക്ചർ മാറ്റീട്ടു കുറേ ദിവസായി"

'എന്നാലും എന്റെ പൂച്ചമ്മേ..........!'
 
-ശ്രീ