Wednesday, April 9, 2014

പൂച്ചപ്പുരാണം രണ്ടാം ഭാഗം.

 
                        സന്ധ്യയ്ക്ക് ചെടികള്‍ക്കു നനയ്ക്കാനായി വെള്ളം എടുക്കാന്‍ പുറത്തെ പൈപ്പിനടുത്തേയ്ക്കു ചെന്നതാണ് ഞാന്‍. എവിടുന്നോ അടക്കിപ്പിടിച്ച വര്‍ത്തമാനവും ചിരിയും. ആളെ തപ്പി പിന്നാമ്പുറത്തേയ്ക്കു ചെന്നപ്പോ ദേ നമ്മുടെ പൂച്ചമ്മേം കെട്ട്യോനും മതിലിനു മുകളില്‍ മുഖത്തോടുമുഖം നോക്കി കിന്നാരം പറഞ്ഞു കിടക്കുന്നു. എന്തോ പറഞ്ഞു പൂച്ചമ്മ കെട്ട്യോനൊരു പഞ്ചാരനുള്ള് കൊടുക്കുമ്പോഴാ എന്‍റെ രംഗപ്രവേശം. 


"ചുമ്മാതിരിയെടീ ദേ ആ പെണ്ണ് നോക്കുന്നു." 

പൂച്ചച്ഛന്‍ പറഞ്ഞത് കേട്ടതും

 "സ്വര്‍ഗത്തിലെ കട്ടുറുമ്പായിട്ടു നിന്നെ എന്തിനാടീ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെഴുന്നള്ളിച്ചേ?" എന്ന മട്ടില്‍ പൂച്ചമ്മ എന്നെ തിരിഞ്ഞൊരു നോട്ടം. 

ചമ്മല്‍ പുറത്തു കാണിക്കാതെ ഞാന്‍ ചോദ്യം എറിഞ്ഞു,

 "പൂച്ചമ്മേ അന്നു ഞാന്‍ എടുത്തുതന്ന പ്രൊഫൈല്‍ പിക്ചര്‍ അങ്ങു ഹിറ്റായല്ലോ. ലൈക്‌ 1000 കഴിഞ്ഞത് ഞാന്‍ കണ്ടാരുന്നു."

"അതു പിന്നെ നീ എടുത്തോണ്ടൊന്നുമല്ല എന്‍റെ പടം എപ്പോ ഇട്ടാലും 1000 ലൈക്‌ ഉറപ്പാ."

"മരമോന്തയാണേലും അഹങ്കാരത്തിന് ഒട്ടും കുറവില്ല" 
ഞാന്‍ മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തേയ്ക്കു വന്നത് ഇങ്ങനെയാ, 

"അതുപിന്നെ നിങ്ങള് ഒരു ബ്യൂട്ടിക്വീന്‍ അല്ലേ!"

"നീ പറഞ്ഞത് ഇംഗ്ലീഷിലാണേലും എനിക്കു മനസ്സിലായി കേട്ടോടീ കൊച്ചേ. ങ്ങള് കേട്ടോ മനുഷ്യാ എന്നെ കണ്ടാല്‍ ഐശ്വര്യാറായിയെ പോലുണ്ടെന്നാ ഓള് പറഞ്ഞേ." പൂച്ചമ്മ ഒന്നൂടെ പൂച്ചച്ഛനോട് ചേര്‍ന്നിരുന്നു.

"അല്ല പൂച്ചമ്മേ അന്നു നമ്മളു കണ്ടേപ്പിന്നെ നിങ്ങള് ഒന്നൂടെ പെറ്റില്ലാരുന്നോ? ആ കുട്ട്യോളെവിടെ?"

"ഓ അതുങ്ങളെ ആ കെണ്ണാന്ത്രം പിടിച്ച മരപ്പട്ടി കടിച്ചു കൊന്നു കളഞ്ഞെടീ കൊച്ചേ. അവന്‍ പണ്ടാരടങ്ങി പോവത്തെ ഉള്ളൂ. കാലമാടന്‍."

"നിങ്ങടെ ആ മൂത്ത രണ്ടു ചെക്കന്മാരോ?"

"അവന്മാര് പെണ്ണു കേട്ടിയെപ്പിന്നെ അച്ചിവീട്ടിലാ താമസം. അച്ഛനും അമ്മേം ചത്തോ ഒണ്ടോന്നു പോലും അന്വേഷണം ഇല്ല. ങാ മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കണ്ടാന്നല്ലേ! ഒക്കേറ്റിനും ഒരു യോഗം വേണം."

"നിങ്ങള്‍ടെ ചേച്ചിക്കും ഉണ്ടാരുന്നല്ലോ രണ്ടു കുട്ടികള്‍. അവറ്റോളേം മരപ്പട്ടി കൊന്നോ?
"
"ആ അതുങ്ങളേം കൊണ്ടോയി. എന്നാലെന്താ ഓള് വീണ്ടും പള്ളേലാക്കീട്ടുണ്ട്." അതും പറഞ്ഞ് അര്‍ത്ഥഗര്‍ഭമായി പൂച്ചച്ഛനെ ഒരു നോട്ടവും ഇരുത്തി ഒരു മൂളലും.

"അതിരിക്കട്ടെ കൊച്ചേ നിന്‍റെ കെട്ട്യോന്‍റെ വിളീം പറച്ചിലുമൊക്കെ ഉണ്ടോ?"  പൂച്ചച്ഛന്‍ ഡാവിനു വിഷയം മാറ്റി.

"ഉം എന്നും വിളിക്കും."

"ഇനി എന്നാ ലീവിനു വരുന്നേ?"

"മെയ്‌ മാസത്തിലു വരാന്നാ പറയണേ."

"ഇങ്ങനെ വന്നും പോയും ഇരുന്നാ മതിയോ?" 

ചോദ്യത്തോടൊപ്പമുള്ള പൂച്ചച്ഛന്‍റെ കള്ളച്ചിരി പൂച്ചമ്മയ്ക്ക് അത്ര സുഖിച്ചില്ലാന്നു എനിക്ക് തോന്നിയതേ ഉള്ളൂ അപ്പോഴേക്കും പൂച്ചമ്മ എണീറ്റു കഴിഞ്ഞു.

"അതേ മനുഷ്യാ നിങ്ങളിവിടെ കിന്നാരോം പറഞ്ഞിരുന്നാലെ ആ മീന്‍കടക്കാരന്‍ കടയടച്ച് അയാള്‍ടെ പാട്ടിനു പോവും. എനിക്കാണേല്‍ അടുക്കളേല്‍ നൂറു കൂട്ടം പണിയുണ്ട്."
പറഞ്ഞു തീര്‍ന്നതും മതിലിനപ്പുറത്തേയ്ക്കു ചാടിയതും ഒന്നിച്ചു കഴിഞ്ഞു.

പിറകെ പൂച്ചച്ഛനും എഴുന്നേറ്റു,

 "ഞാമ്പോട്ടേ കൊച്ചേ ഇല്ലേല്‍ അവളു പിണങ്ങും. മറ്റോളാണേല്‍ ഗര്‍ഭിണിയും. ഇവള്‍ടെ താളത്തിനു തുള്ളിയില്ലേല്‍ ഞാനിന്നു പട്ടിണി കിടക്കേണ്ടി വരും."

-ശ്രീ

No comments:

Post a Comment