Wednesday, April 9, 2014

മഞ്ഞും വിമലയും...


    കാലത്തിലെ സുമിത്രയെപ്പോലെ സ്നേഹത്തിനു മുന്നില്‍ സ്വാത്മനാ സമര്‍പ്പിക്കുന്നവളാണ് മഞ്ഞിലെ വിമലയും. "കരയരുത്, എന്‍റെ...എന്‍റെ എല്ലാം നല്‍കുന്ന ഈ നിമിഷത്തില്‍ കരഞ്ഞുപോകരുത്" എന്ന വിമലയുടെ ചിന്തയില്‍ ആത്മസമര്‍പ്പണം പൂര്‍ണത തേടുന്നു. ഈ ആത്മസമര്‍പ്പണങ്ങള്‍ എം.ടി യുടെ ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും നിഗൂഡമായ ഒരാനന്ദം നല്‍കുന്നതായി കാണാം. അവര്‍ ഒരിക്കലും ജീവിതയാത്രയിലെവിടെയോ തങ്ങളെ ഏകാന്തതയുടെ തുരുത്തില്‍ ഉപേക്ഷിച്ച പുരുഷന്മാരെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആ അനര്‍ഘ നിമിഷങ്ങളുടെ അനുഭൂതികള്‍ ഒരു മഞ്ഞുപാളിയില്‍ നിമഞ്ജനം ചെയ്തു കാത്തിരിക്കുന്നു; ഒന്നു കാണാന്‍ വേണ്ടി മാത്രം.

    ഒരിക്കലും സഫലമാകില്ലെന്നറിഞ്ഞുകൊണ്ടുള്ള കാത്തിരിപ്പിന്‍റെ കഥയാണ് മഞ്ഞ്. ഈ പ്രതീക്ഷയുടെ നാളങ്ങള്‍ പകരുന്ന ഇളംചൂടാണ് വിമലയുടെ ജീവിതചക്രത്തെ മുന്നോട്ടുരുട്ടുന്നത്. ഒന്‍പതുവര്‍ഷങ്ങള്‍ക്കു ശേഷവും കത്തുകള്‍ മുന്നില്‍ വീഴുമ്പോള്‍ വിമലയുടെ നെഞ്ചിടിപ്പ് ഉയരുന്നതും ഒരു പ്രതീക്ഷ ബാക്കി നില്‍ക്കുന്നതുകൊണ്ടു മാത്രമാണ്.

  രശ്മി വാജ്‌പേയി പോകുന്നത് വീട്ടിലേക്കല്ല എന്നു വ്യക്തമായി അറിയാമായിരുന്നിട്ടും വിമല കര്‍ക്കശയായ ഒരു റെസിഡന്‍്റ് ട്യൂട്ടറുടെ നിലപാടെടുക്കുന്നില്ല. വേദനയുടെയും ഏകാന്തതയുടെയും മഞ്ഞിലുറഞ്ഞുകിടക്കുമ്പോഴും പ്രണയത്തിന്‍റെ നനുത്ത സ്പര്‍ശങ്ങള്‍ തിരിച്ചറിയാതെ പോകുന്നില്ല അവളിലെ സ്ത്രീ. എങ്കിലും 'മുപ്പത്തൊന്നു വയസ്സായ ഒരു സ്ത്രീ ഒരു നാടോടിപ്പാട്ടു കേള്‍ക്കുമ്പോള്‍ ദുര്‍ബ്ബലയാവരുത്' എന്നു മനസ്സിനെ പക്വത അടിച്ചേല്‍പ്പിക്കാനും വിമല മറക്കുന്നില്ല,

    നിശ്ശബ്ദതയുടെ, മൗനത്തിന്‍റെ സംഗീതം ഈ നോവെല്ലയില്‍ ഉടനീളം കാണാം. മഞ്ഞിന്‍റെ തണുപ്പ് ആ മൗനത്തിനു ആഴം കൂട്ടുന്നപോലെ. ഏതൊരു സംഗീതത്തേയും പോലെ സാന്ദ്രതയേറുംതോറും അസ്വാദ്യമാകുന്ന ഒന്നാണ് മൗനവും. ആത്മാവിന്‍റെ സംഗീതമാണ് മൗനം. മൗനത്തിലെ സംഗീതം ആസ്വദിക്കുക എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നാണ്. പക്ഷേ ഒന്‍പതു വര്‍ഷത്തെ ഋഷിതുല്യമായ ഏകാന്തജീവിതം വിമലയുടെ ആത്മാവിനെ മൗനത്തോടു സംവദിക്കാന്‍ പ്രാപ്തയാക്കിയിരിക്കുന്നു.

    മലയോരങ്ങളില്‍, കാലത്തിന്‍റെ പാറക്കെട്ടുകളില്‍ മഞ്ഞ് വീഴുന്നു, ഉരുകുന്നു, വീണ്ടും തണുത്തുറഞ്ഞു കട്ട പിടിക്കുന്നു. സഞ്ചാരികള്‍ വരുകയും പോവുകയും ചെയ്യുന്നു. പേരിടാത്ത പാറയില്‍ പഴയ പേരുകള്‍ മാഞ്ഞുപോകുന്നു, പുതിയ പേരുകള്‍ പെരുകുന്നു. കാലം നിശ്ചലമാകുന്നത്, ഉരുകാത്ത ഹിമപാളികള്‍ക്കു മീതേ വീണ്ടും വീണ്ടും മഞ്ഞുപെയ്തു കട്ടിയാകുന്നത് വിമലയുടെ വേദനയിലും ഏകാന്തതയിലും മാത്രം! 'മനസ്‌ മഞ്ഞിറങ്ങുന്ന ഒരു താഴ്വരയാണ്' എന്നു വിമലയെക്കൊണ്ടു പറയിക്കുമ്പോള്‍ ഈ ഏകാന്തതയുടെ വേദനയാണ് കഥാകാരന്‍ പറയാതെ പറയുന്നത്.

    അച്ഛന്‍റെ മരണം പോലും മഞ്ഞിലുറഞ്ഞ ഒരുതരം മരവിപ്പാണ് വിമലയില്‍ ഉണ്ടാക്കുന്നത്‌. അച്ഛന്‍റെ മരണത്തില്‍ ആടിയുലയുന്നതു മുന്നില്‍ക്കണ്ടിരുന്ന തനിക്ക് ഒന്നു കരയാന്‍ പോലുമാകാതെ വരുമ്പോള്‍ തനിക്കെന്തോ തകരാറുണ്ടെന്നു പോലും അവള്‍ ചിന്തിക്കുന്നു. ഏറെനാളത്തെ പ്രതീക്ഷയ്ക്കൊടുവില്‍ മരണം പോലും തണുത്തുറഞ്ഞു പോകുന്ന അവസ്ഥയാണ് ഇവിടെ നാം കാണുന്നത്.

  ബോര്‍ഡിംഗ്ഹൗസിലെ വിമലയുടെ ജീവിതം വിരസവും ഏതാണ്ട് നിശ്ചലവുമാണ്. തണുത്തുറഞ്ഞ ഈ വിരസതയ്ക്കു നടുവിലും  ഹോസ്റ്റല്‍ മുറിയിലെ ജാലകക്കാഴ്ച്ചകളില്‍, പകല്‍ക്കിനാവുകളില്‍, റാക്കില്‍ അടുക്കില്ലാതെ കിടക്കുന്ന പുസ്തകങ്ങളില്‍ തന്‍റെ തന്നെ ഒരു ലോകം തീര്‍ക്കുകയാണ് വിമല; തന്‍റെ തന്നെ ശവകുടീരവും. അച്ഛന്‍റെ മരണശേഷം എത്രയും പെട്ടെന്ന് ഈ തുരുത്തിലേക്ക് ഓടിയനയാനുള്ള അവളുടെ വ്യഗ്രതയില്‍ ഇതു പ്രകടമാണ്. എഴുതുന്ന കത്തുകളിലെ ഔപചാരികത വ്യക്തമാക്കുന്നത്  മറ്റുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലുള്ള വിമലയുടെ വിമുഖതയാണ്. ഈ വിമുഖതയുടെ മഞ്ഞിലേക്ക് ഇളവെയില്‍ പരത്താന്‍ ശ്രമിച്ച സര്‍ദാര്‍ജി തോല്‍വി സമ്മതിക്കുന്നു. പക്ഷെ ബുദ്ദുവുമായി അവള്‍ക്കുള്ള ആത്മബന്ധംഇതിനൊരപവാദമാണ്. അവന്‍റെ ചിന്തകളിലേക്കു കൂടി എത്തിപ്പെടാന്‍ കഴിയുന്നത്ര തീവ്രമായ ഒരാത്മബന്ധം! ഒരുപക്ഷേ രണ്ടുപേരുടെയും കാത്തിരിപ്പിന്‍റെ സമാനതയാവാം ഈ ബന്ധത്തിന് അടിസ്ഥാനം. ഗോരാസാഹിബിനെ കാത്തിരിക്കുന്ന ബുദ്ദുവിനെ മറ്റെല്ലാവരും പരിഹസിക്കുമ്പോഴും ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു നഷ്ടപ്പെട്ട, 'നീലഞരമ്പുകള്‍ തുടിക്കുന്ന മുഖവും നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയുമുള്ള,' ഒരു സ്വപ്നം വീണ്ടും മുന്നില്‍ ജീവന്‍ കൊള്ളുമെന്ന് ഓരോ ഏപ്രില്‍ മാസത്തിലും പ്രതീക്ഷിക്കുന്ന വിമല മാത്രം വേറിട്ടു നില്‍ക്കുന്നു.

  വീട് ഒരിക്കലും വിമലയ്ക്ക് മധുരിക്കുന്ന ഓര്‍മ്മകള്‍ നല്‍കുന്നില്ല. കര്‍ക്കശനായ പിതാവ് ബാല്യകൗമാരങ്ങളുടെ വര്‍ണ്ണങ്ങള്‍ക്കു മേല്‍ നരച്ച ഓര്‍മ്മകള്‍ വിതറുന്നു. ചക്രവര്‍ത്തിയേപ്പോലെ വിരാജിച്ചിരുന്ന പിതാവിന്‍റെ അവസാനകാലത്തെ നിസ്സഹായാവസ്ഥ വേദനയുളവാക്കുന്നു. അച്ഛന്‍റെ വീഴ്ച മുതലെടുക്കുന്ന അമ്മയുടെ വഴിവിട്ട സഞ്ചാരം അസ്വസ്ഥതയുടെ മുള്‍മുനകള്‍ പാകുന്നു. കുടുംബത്തിലെ ഏക ആണ്‍തരി ഭാംഗിനും ചീട്ടുകളിക്കും അടിമയായി ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് ചിന്തയേതുമില്ലാതെ നടക്കുന്നു. അനുജത്തി പ്രണയത്തിന്‍റെ മാസ്മരിക ലോകത്തിലേക്ക് ഊളിയിടുന്നു. ശിഥിലമായ ഈ കുടുംബബന്ധങ്ങള്‍ 'നാളെയുടെയും ഇന്നലെയുടെയും' മധ്യത്തില്‍ വിമലയുടെ ഒഴിവുകാലങ്ങള്‍ ബോര്‍ഡിംഗ്ഹൗസിലെ ഏകാന്തതയില്‍ ഉരുക്കിത്തീര്‍ക്കുന്നു.

     വായനയ്ക്കു ശേഷം ദിവസങ്ങള്‍ കൊഴിഞ്ഞാലും ഒരു വേദനയായി മഞ്ഞ് മനസില്‍ ഉറഞ്ഞുകൂടുന്ന അനുഭവം എന്റേതു മാത്രമാകില്ല എന്നു കരുതുന്നു. വിമലയുടെ, കാലത്തിലെ സുമിത്രയുടെ പ്രണയം പോലെ ഏകാന്തതയില്‍ മനസ്സിന്‍റെ ഉള്ളറകളില്‍ നിന്നു പുറത്തെടുത്ത് നിഗൂഡമായി ആനന്ദിക്കാനുള്ള അനര്‍ഘനിമിഷങ്ങളുടെ അനുഭൂതിയാണ് മഞ്ഞിന്‍റെ വായനയും.

-ശ്രീ



No comments:

Post a Comment