Wednesday, April 9, 2014

പൂച്ചപ്പുരാണം - മൂന്നാം ഭാഗം


           ഉഷച്ചേച്ചിയുടെ സിറ്റൌട്ടില്‍ വല്യ ഗമേല് വാലും പൊക്കി നടക്കുകയായിരുന്നു മ്മടെ പൂച്ചച്ചന്‍. ചെടിക്കു നനയ്ക്കാനിറങ്ങിയ എന്നെ കണ്ടതും വാല് ഒന്നുകൂടി പൊക്കിപ്പിടിച്ചു.

'കണ്ടോടീ നീയല്ലേ ഞങ്ങളെ വീട്ടിനകത്തു കയറ്റാത്തെ. ഉഷച്ചേച്ചിയെ കണ്ടുപഠിക്കെടീ" എന്നാണു മുഖഭാവം.

'വേല കയ്യിലിരിക്കട്ടെ' എന്ന് ഞാനും ഒന്നു തലയാട്ടി. അപ്പോഴാണ്‌ ഉണ്ണിച്ചേട്ടന്‍റെ സ്കൂട്ടര്‍ ഗേറ്റ് കടന്നു വന്നതും ഒരു പ്ലാസ്റിക് കവര്‍ ചേട്ടന്‍ ചേച്ചിക്കു കൈമാറിയതും. 

'ഡീ പെണ്ണേ, പൊരിച്ച കോയീന്‍റെ മണം' എന്നു സിനിമാസ്റ്റൈലില്‍ പറഞ്ഞ് എന്നെ കണ്ണിറുക്കി കാട്ടി പൂച്ചച്ചന്‍ ഉഷച്ചേച്ചിയുടെ പുറകേ അകത്തേയ്ക്കു വച്ചടിച്ചു. മതില്‍ കടന്നെത്തിയ സ്നേഹപ്പങ്കു കഴിച്ച് ഏമ്പക്കവും വിട്ട് ഇരിക്കുമ്പോഴാണ് കണ്ണന്‍റെ വിളി,

"ആന്‍റീ ഒരു രസം കാണണേല്‍ വാ!"
രസം വേറൊന്നുമല്ല പാര്‍സേല്‍ കണ്ടപ്പോള്‍ മുതല്‍ ചേച്ചിയുടെ പുറകെ നടന്നു സ്വന്തം പങ്കു പിടിച്ചുവാങ്ങി കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു പൂച്ചച്ചന്‍.

"ചേട്ടാ"

ഒരു പിന്‍വിളിയില്‍ പൂച്ചച്ചന്‍റെ വിശപ്പ്‌ പമ്പ കടന്നു. പൊറോട്ടയും ചില്ലിചിക്കനും പ്രിയതമയ്ക്കായി നീക്കി വച്ചു മാറിനിന്നു ആ സ്നേഹധനനായ ഭര്‍ത്താവ്. പൂച്ചമ്മയാകട്ടെ ഒന്നു നിവര്‍ന്നു നോക്കുക പോലും ചെയ്യാതെ വെട്ടി വിഴുങ്ങുകയും.

"എടീ അവളു പെറ്റു കിടക്കുവല്ലിയോ! ഒരു കഷണം അവള്‍ക്കൂടെ വച്ചേക്ക്" പൂച്ചച്ചന്‍ നയത്തില്‍ അടുത്തുകൂടി.

"അല്ലേലും നിങ്ങള്‍ക്കാ സുന്ദരിക്കോതയോടാണ് പഥ്യം. ഞാന്‍ രണ്ടാമൂഴക്കാരിയാണല്ലോ. ഇന്നാ കൊണ്ടുക്കൊടുക്ക്." പരിഭവം പറഞ്ഞെങ്കിലും ഉള്ളതില്‍ മുഴുത്ത കഷണം നോക്കി പൂച്ചച്ചന്‍റെ അടുത്തേയ്ക്കു നീക്കിയിട്ടു പൂച്ചമ്മ. അതും കടിച്ചെടുത്തു പ്രഥമപത്നിയുടെ അടുത്തേയ്ക്കു തിരിച്ചു ആ ഭര്‍തൃപുംഗവന്‍.

'ങ്ങക്ക് വിശക്കണില്ലേ പൂച്ചച്ചാ?"

"അല്ലേലും എനിക്കീ ചില്ലി ചിക്കനോട് വല്യ ഇഷ്ടമില്ല കൊച്ചേ" എന്‍റെ ചോദ്യത്തിനുള്ള പൂച്ചച്ചന്‍റെ മറുപടിയില്‍ ഒരു ജന്മത്തിന്‍റെ സ്നേഹസുഗന്ധം. അപ്പോഴേക്കും പ്ലേറ്റ് നക്കിത്തുടയ്ക്കാനാരംഭിച്ചിരുന്ന പൂച്ചമ്മയുടെ നേരെ തിരിഞ്ഞു ഞാന്‍.

"എന്നാലും എന്‍റെ പൂച്ചമ്മേ നിങ്ങളെ ഇത്രയും സ്നേഹിക്കുന്ന ആ പൂച്ചച്ചനോട് എന്തിനാ എപ്പോഴും കടിച്ചുകീറി തിന്നാന്‍ നിക്കണേ?"

"അല്ല കൊച്ചേ അങ്ങേരു പറയണോ എന്നോട് അവള്‍ക്കും കൂടി കൊടുക്കണംന്ന്. അങ്ങിനൊരു വിചാരമില്ലേല് ആ മുഴുത്ത കഷണം ആദ്യമേ എനിക്കങ്ങു തിന്നാല്‍ പോരായിരുന്നോ? ഒന്നൂല്ലേലും അവളെന്‍റെ ചേച്ചിയല്ലേടീ പെണ്ണേ!" ഇതു പറയുമ്പോള്‍ ആ കുറുമ്പത്തിയുടെ കണ്‍കോണുകളില്‍ ഒരു നനവിന്‍റെ നിഴലാട്ടം. ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു തിരികെ നടന്ന എന്നെ പൂച്ചമ്മയുടെ ആത്മഗതം പിന്തുടര്‍ന്നെത്തി,

"ചട്ടീം കലോമായാല്‍ തട്ടീം മുട്ടീം ഇരിക്കും. കെട്ടിയോനെ കനകം കൊയ്യാന്നു കരുതി അന്യനാട്ടില്‍ പറഞ്ഞു വിട്ടിട്ടിരിക്കണ നിനക്കെങ്ങനറിയാനാ അതിന്‍റെയൊരു സുഖം!"

-ശ്രീ

No comments:

Post a Comment