ഓണാവധിക്ക് നല്ല രസാരുന്നു. വാപ്പച്ചീടെ പഴേ സുഹൃത്തും കുടുംബവും വന്നിരുന്നു. അവരിപ്പോ ഒരുപാട് ദൂരെയെവിടെയോ ആണ് താമസം. എന്താ അവരുടെയൊരു പത്രാസ്. മോന്‍ ഗള്‍ഫിലാത്രേ. ഒരു മാസം മൂന്നുലക്ഷം രൂപയാണത്രേ ഓന് ശമ്പളം കിട്ടുക.
'ഇത്രേം കാശ് ഒരുമിച്ചു കയ്യില് കിട്ടിയാ അയാളിതെങ്ങിനെയാണോ ആവോ ഒന്ന് ചിലവാക്കുക? നിക്കാണേല്‍ ബെര്‍ത്ത്‌ഡേയ്ക്ക് വാപ്പച്ചി തരണ നൂറുരൂപാ മിട്ടായി വാങ്ങി തീര്‍ക്കണവരെ ഒരു മനസ്സമാധാനോം ഇല്ല.'
അവര് വന്നുപോയപ്പോള്‍ തുടങ്ങീതാ ഉമ്മേം ഉമ്മുമ്മേം കൂടി വാപ്പച്ചീടെ ചെവീല്‍ കുശുകുശുപ്പ്.
"ഓള് കുട്ട്യല്ലേ സൈറാ. ഇക്കൊല്ലം കൂടിയല്ലേള്ളൂ. അത് കഴിഞ്ഞിട്ട് പോരെ" വാപ്പച്ചീടെ ചോദ്യം തെന്നിതെറിച്ച് എന്‍റെ കാതിലെത്തി. എത്ര ചോദിച്ചിട്ടും ഉമ്മേം ഉമ്മുമ്മേം കാര്യം പറയണില്ല.
'ഇനി ഒറ്റ വഴിയേള്ളൂ. അങ്ങേ വീട്ടിലെ സൈനുതാത്ത. അവര്‍ക്കറിയാത്ത ഒരു രഹസ്യോം ഇല്ല എന്ടുമ്മായ്ക്ക്.'
വൈകിട്ട് സ്കൂളീന്ന് വന്ന പാടെ ഓടി സൈനുത്തായുടെ അടുത്തേയ്ക്ക്. അങ്ങോട്ട് ചോയ്ക്കണെന് മുന്നേ കിട്ടി ഉത്തരം "ഇനി ഇങ്ങനെ ഓടിച്ചാടി ഒന്നും നടക്കണ്ടാട്ടോ. നിക്കാഹ് കഴിപ്പിക്കാന്‍ പോണ കുട്ട്യാ യ്യ്"!
'അപ്പൊ അതാണ് കാര്യം. അന്ന് വാപ്പച്ചീടെ സുഹൃത്തിന്‍റെ കെട്ട്യോള് എന്നോട് കൂടുതല്‍ സ്നേഹം കാട്ടിയത് ഇതിനായിരുന്നു ല്ലേ?'
"ഇല്ല വാപ്പച്ചീ എനിക്ക് പരീക്ഷയെഴുതണം. എല്ലാത്തിനും എ പ്ലസ് വാങ്ങാന്ന് ടീച്ചര്‍മാര്‍ക്ക് വാക്ക് കൊടുത്തതാ ഞാന്‍"
"അന്‍റെയൊരു എ പ്ലസ്. ഇങ്ങനെയൊരു ബന്ധം സ്വപ്നം കാണാന്‍ കൂടി കിട്ടൂലാ. ഇത് നടന്നാ ഈ റെഫീക്കിനെ ദൂരെയെവിടേലും വിട്ടു പഠിപ്പിക്കാന്‍ അവര് സഹായിക്കും.പഠിത്തം കഴിഞ്ഞാ ഓനേം കൊണ്ടോവേം ചെയ്യും."
"ഇല്ല വാപ്പച്ചീ ഞാന്‍ സമ്മതിക്കൂലാ... നിര്‍ബന്ധിച്ചാല്....."
രണ്ടീസം വീട്ടില്‍ പൊരിഞ്ഞ യുദ്ധം തന്നെയായിരുന്നു. നേരത്തെ തന്നെ പകുതി മനസ് മാത്രമുണ്ടായിരുന്ന ന്‍റെ വാപ്പച്ചി ഒടുവില്‍ എന്‍റെ തീരുമാനത്തിന് കീഴടങ്ങി.
"ഇല്ലെടാ ഓള്‍ക്ക് ഇനീം പഠിക്കണംന്നാ. പഠിക്കട്ടേന്നു ഞാനും കരുതി" വാപ്പച്ചി സുഹൃത്തിനോട് ഫോണില്‍ പറയുമ്പോള്‍ ഉമ്മുമ്മ എന്നെ നോക്കി പല്ലിറുമ്മി "നിഷേധി"!
-ശ്രീ
പതിനാലിന്റെ പൊല്ലാപ്പ്.... :) പാവം കുട്ട്യ്യോൾ :)
ReplyDeleteപാവക്കുട്ടിയെ കയ്യിലെടുത്തു കളിക്കേണ്ട പ്രായത്തില്‍ അമ്മയായാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ അപ്പൂസേ...
Delete