Tuesday, December 24, 2013

ക്രിസ്മസ് കരോള്‍


    എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ രണ്ടു പള്ളികളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ ആണ് വീടുകള്‍ കയറിയിറങ്ങുക. ക്രിസ്മസ് കാലമായാല്‍ പിന്നെ ഇവര്‍ വരുന്ന രാവുകള്‍ക്കായി കാത്തിരിപ്പാണ് ഞങ്ങള്‍ കുട്ടികള്‍. സന്ധ്യക്ക്‌ ഡ്രം മുഴങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോഴേ വീട്ടില്‍ എല്ലാവരെയും ചട്ടം കെട്ടും.

"ക്രിസ്മസ് അപ്പൂപ്പന്‍ വരുമ്പോ എന്നെ വിളിച്ചുണര്‍ത്തണേ" എന്ന്.

    ഉറങ്ങിയിട്ടു വേണ്ടേ മറ്റുള്ളവര്‍ക്ക് വിളിച്ചുണര്‍ത്താന്‍ അവസരം കിട്ടുക! അപ്പൂപ്പന്‍ വരുമ്പോള്‍ തിണ്ണയില്‍ മുന്നിലുണ്ടാവും ഞാന്‍. ആ നില്‍പ്പിനു ഉദ്ദേശ്യങ്ങള്‍ രണ്ടാണ്. കരോള്‍ സംഘത്തിന്‍റെ പാട്ടും നൃത്തവും നന്നായി കാണാം, പിന്നെ ക്രിസ്മസ് അപ്പൂപ്പന്‍റെ വക മിട്ടായിയും കിട്ടും. വമ്പന്‍ കുമ്പയും നീളന്‍ കുപ്പായവും പഞ്ഞി തൊപ്പിയും കയ്യിലൊരു നീളന്‍ വടിയുമായി സംഘത്തിനു മുന്നില്‍ തലയാട്ടിയും കുമ്പ കുലുക്കി നൃത്തം വച്ചും കുട്ടികളില്‍ കൂതൂഹലമുണര്‍ത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍. ആ കുപ്പായക്കീശകളില്‍ നിറയെ മിട്ടായി ആണെന്നായിരുന്നു എന്‍റെ വിശ്വാസം. അതുകൊണ്ടു തന്നെ കരോള്‍ സംഘത്തിന്‍റെ കൂടെയുള്ള സഹപാഠികളോട് കുഞ്ഞൊരു അസൂയയും. 

    ഏതാണ്ട് മുപ്പതു പേര്‍ക്കു മേലെയുള്ള സംഘത്തിലെ എല്ലാവരും ചിരപരിചിതര്‍ തന്നെ. അന്നൊക്കെ എന്‍റെ കൂട്ടുകാരികളും അവരുടെ ചേച്ചിമാരുമൊക്കെയുണ്ടാവും ഈ പാട്ടുകൂട്ടത്തില്‍. തങ്ങളുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണ്‌ എന്ന് ഉറച്ചു വിശ്വസിക്കാമായിരുന്നു അവരുടെ മാതാപിതാക്കള്‍ക്ക്. ഒരു നാടിന്‍റെ ഒരുമയുടെ പെരുമയായിരുന്നു ഇത്തരം ആഘോഷങ്ങളും ആചാരങ്ങളും. ഇന്നിപ്പോ പത്തു പീക്കിരി ചെക്കന്മാരും ഒരു പാട്ടയുമുണ്ടെങ്കില്‍ ഒരു കരോള്‍ സംഘമായി. അന്നു കേട്ടിരുന്ന മനോഹരമായ ക്രിസ്തീയഗാനങ്ങളെ ഇവര്‍ വികലമാക്കുമ്പോള്‍ 'കഷ്ടം' എന്നല്ലാതെ എന്തു പറയാന്‍!

-ശ്രീ.

No comments:

Post a Comment