Thursday, December 12, 2013

എനിക്ക് കുറച്ചു മതി.



(ഗ്ലാസ് നിറയെ ഉള്ള കട്ടന്‍ കാപ്പിയുടെ പിന്നില്‍ മറ്റൊരു കഥയുണ്ട്. പിന്നീടു പറയാന്‍ ഓര്‍മിപ്പിച്ചാല്‍ മതി ട്ടോ).

ആ കഥ ഇതാ കൂട്ടുകാരേ...

  അമ്മ പലതവണ പറഞ്ഞു കേട്ട കഥയാണ്. കാരണം ഈ കഥ നടക്കുമ്പോള്‍ ഈയുള്ളവള്‍ ഭൂജാതയായിട്ടില്ല. വീട്ടില്‍ അമ്മ രാവിലെ എഴുന്നേറ്റ് അടുപ്പിലെ ചാരം ഒക്കെ വാരിയിട്ട് ഒരു വലിയ കലം വെള്ളം അടുപ്പില്‍ വയ്ക്കുകയാണ് ആദ്യം ചെയ്യുക. ആ കലത്തിന്‍റെ ചുവട്ടിലെ തീയ് അണയുക പിന്നെ രാത്രിയില്‍ അടുക്കള അടയ്ക്കുമ്പോഴാവും. പകല്‍ മുഴോന്‍ ഈ കലത്തില്‍ ഇങ്ങനെ വെള്ളം തിളച്ചുമറിഞ്ഞ് കിടക്കും. ഇതുകൊണ്ട് പലതാണ് പ്രയോജനം. അന്ന് ഗ്യാസ് ഒന്നും നിലവില്‍ ഇല്ലേ. അതോണ്ട് തന്നെ നാഴികയ്ക്ക് നാല്പതു വട്ടം ചായയുണ്ടാക്കണമെങ്കില്‍ ഇതേയുള്ളൂ പോംവഴി. പിന്നെ അച്ഛനാണെങ്കില്‍ എല്ലാറ്റിനും ചൂടുവെള്ളം വേണം.

  ഞാന്‍ രാവിലെ എഴുന്നേറ്റു വന്നാലുടന്‍ പാതകത്തില്‍ ഈ അടുപ്പിനടുത്ത് സ്ഥാനം പിടിക്കും തണുപ്പ് മാറ്റുവേം ചെയ്യാം. ഇടയ്ക്കിടെ നല്ല മധുരമുള്ള കട്ടന്‍ കാപ്പി കുടിക്കുവേം ചെയ്യാം. വീട്ടില്‍ എല്ലാവര്‍ക്കും കട്ടന്‍ കാപ്പി നിര്‍ബന്ധാ. എനിക്കാണെങ്കില്‍ ഇച്ചിരി ഇഷ്ടം അന്നും ഇന്നും കൂടുതലാ. എന്‍റെ ഈ കൊതി കാണുമ്പോഴാ അമ്മ ഈ കഥ പറയാറ്.

  അന്നൊക്കെ പുരയിടത്തില്‍ പണിക്കു നില്‍ക്കുന്നവരും  അച്ഛനോടൊപ്പം വരുന്നവരുമൊക്കെയായി ആഹാരം കഴിക്കാന്‍  എപ്പോഴും കുറേ ആള്‍ക്കാരുണ്ടാവും. അമ്മ ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടൂല്ല. ചിലപ്പോള്‍ രണ്ടാമതും ആഹാരം ഉണ്ടാക്കേണ്ടി വരാറും ഉണ്ട്. അതുകൊണ്ട് അടുക്കളയില്‍ സഹായത്തിന് എപ്പോഴും ആരെങ്കിലും ഉണ്ടാവുക പതിവാണ്. എന്‍റെ മൂത്ത കൊച്ചാട്ടന്‍ കുട്ടിയായിരിക്കുന്ന കാലം. അടുത്തടുത്ത്‌ ഇളയ രണ്ടുപേര്‍ കൂടി വന്നതു കൊണ്ട് (ആ ഗാങ്ങില്‍ ഞാനില്ല കേട്ടോ. ഞാന്‍ വന്നത് പിന്നേം കുറേ കഴിഞ്ഞാ) പുള്ളിക്കാരന് അല്പം വാശി കൂടുതലും ഉണ്ട്. ആദ്യ ജാതനായത് കൊണ്ടും പരിതസ്ഥിതിയുടെ പരിതാപകരമായ അവസ്ഥ കൊണ്ടും ഈ വാശികളൊക്കെ വിജയം കണ്ടും വന്നു.

  അങ്ങിനെയിരിക്കെ വീട്ടില്‍ സഹായത്തിനു നിന്ന ചേച്ചി കല്യാണം കഴിഞ്ഞു പോയത് പ്രമാണിച്ച് പുതിയ ആള്‍ അടുക്കളയില്‍ ചാര്‍ജ് എടുത്തു. പിറ്റേ ദിവസം രാവിലെ അടുക്കളയില്‍ ഭയങ്കര മേളം. കൊച്ചാട്ടന്‍ വല്യ വായിലേ കരയുന്നു. പുതിയ ചേച്ചി അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്നു. അമ്മ രംഗത്തെത്തി.

"ഇവനെന്തിനാ ഇങ്ങനെ കരയുന്നെ?"

"എന്‍റെ രായമ്മ ചേച്ചീ ശരച്ചന്ദ്രന് കട്ടന്‍ കാപ്പി കൊടുത്തപ്പോള്‍ 'എനിക്ക് കുറച്ചു മതീ'ന്നു പറഞ്ഞു. ഞാന്‍ കുറച്ചെടുത്തു തിരിച്ചു പാത്രത്തിലൊഴിച്ചു. അപ്പോള്‍ പിന്നേം പറയുവാ 'എനിക്ക് കുറച്ചു മതിയേ' എന്ന്. ഞാന്‍ കുറച്ചു കൂടി തിരിച്ചൊഴിച്ചു. അപ്പോഴേക്കും 'എനിക്ക് കുറച്ചു മതിയേ....' എന്നും പറഞ്ഞു കരച്ചിലായി. ഇതെന്തോന്ന് കൊച്ച്? എല്ലാ പിള്ളേരും തോനെ വേണേന്നും പറഞ്ഞാ കരയുന്നെ."

അമ്മ സിമ്പിളായി സംഗതി കൈകാര്യം ചെയ്തു. കരച്ചിലു മാറി. കൊച്ചാട്ടന്‍ ഹാപ്പി.

"ഇതായിരുന്നല്ലേ കാര്യം ഇനി ഞാന്‍ നോക്കിക്കൊള്ളാം" എന്ന് ചേച്ചിയും.

  കാര്യം എന്താന്നല്ലേ? കൊച്ചാട്ടന് ഒരു (ദു:)ശീലം ഉണ്ട്. കട്ടന്‍ കാപ്പി കൊടുക്കുമ്പോള്‍ ഗ്ലാസ് നിറയെ കൊടുക്കണം. എന്ന് പറഞ്ഞാല്‍ ഗ്ലാസ് എടുത്തു പൊക്കി കുടിക്കാന്‍ പറ്റാത്ത വിധം തുളുമ്പേ. പുള്ളി ആദ്യം താഴെയിരിക്കുന്ന ഗ്ലാസ്സില്‍ നിന്ന് കുനിഞ്ഞു കാപ്പി കുടിക്കും. ഇവിടെ പ്രശ്നമായത്‌ "നിറയെ വേണം" എന്നതിനു പകരം കൊച്ചാട്ടന്‍ ഉപയോഗിച്ചിരുന്ന പദപ്രയോഗമാണ്. കുട്ടികള്‍ പലപ്പോഴും ഇങ്ങനെ അക്ഷരങ്ങളോ വാക്കുകളോ തെറ്റിച്ചു ഉപയോഗിക്കാറുണ്ടല്ലോ. വീട്ടുകാര്‍ക്ക് അത് സുപരിചിതമായതുകൊണ്ട് പലപ്പോഴും തിരുത്താന്‍ ശ്രമിക്കാറുമില്ല. കുറച്ചു വളരുമ്പോള്‍ സ്വയം മനസ്സിലാക്കി തിരുത്തിക്കൊള്ളും. പക്ഷേ പുതിയ ഒരു വ്യക്തിക്ക് അതു മൂലം ഉണ്ടായ ബുദ്ധിമുട്ട് നോക്കൂ.

-ശ്രീ

2 comments:

  1. കുറച്ചു മതി എന്നു പറഞ്ഞാല്‍ നരച്ചു കൊടുതോണം അല്ലേ.......

    ReplyDelete
    Replies
    1. അതെ കുട്ടികള്‍ പല പദങ്ങളും ഇങ്ങനെ തെറ്റിച്ച് ഉപയോഗിക്കാറില്ലേ....

      Delete